കൊച്ചി മഞ്ഞുമ്മലില്‍ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാടുവിട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രതികളെ കണ്ടെത്തുന്നതിനായി കേരള പൊലീസ് യു പി പൊലീസുമായി ബന്ധപ്പെട്ടു. കേസില്‍ യുപി സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളെല്ലാം അതിഥി തൊഴിലാളികളാണ്.
അതിഥി തൊഴിലാളിയുടെ മകളെയാണ് ഇവര്‍ പീഡിപ്പിച്ചത്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി നിരന്തര പീഡനത്തെത്തുടര്‍ന്ന് വിഷാദത്തിന് അടിമയായി. തുടര്‍ന്ന് സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികള്‍. ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലായിരുന്നു പെൺകുട്ടി ആദ്യമായി ബലാത്സംഗത്തിന് ഇരയായത്. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ മുറിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍വച്ച് പലതവണകളായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസ് അറിയിച്ചു.
കേസിൽ ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന് (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക