തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകള്‍ക്ക് ആശ്വാസകരമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോടതി നടത്തിയത് അവസരോചിത ഇടപെടലാണ്. കണ്ണൂരില്‍ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പെരിയ കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായ കാലത്താണ് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പെരിയ കേസില്‍ തിരിച്ചടിയുണ്ടായെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ചതിന് നാണമില്ലേയെന്നും കോടിക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ട് എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക