തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും പിടികൂടി. പാലക്കാട് മീനാക്ഷിപുരത്ത് നിന്നാണ് പിടികൂടിയത്. സംഭവത്തിൽ ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ചുമൂര്‍ത്തിമംഗലം പയ്യകുണ്ട് വീട്ടില്‍ കെ സതീഷ്, കെ കൃജേഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. തൃശൂര്‍ ഭാഗത്തേക്കാണ് ഇവർ സ്വര്‍ണം കടത്തിയതെന്നാണ് സൂചന.
പൊളളാച്ചിയില്‍ നിന്നെത്തിയ ടാക്സി കാര്‍ മീനാക്ഷിപുരം എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് പിടികൂടിയത്. ബാഗിനുളളില്‍ സൂക്ഷിച്ചിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ വ്യാപാരം നടത്തി തിരികെ വരികയാണെന്ന് പിടിയിലായവര്‍ പറയുന്നു. പിടികൂടിയ 448 പവന് സ്വര്‍ണത്തിന് ഒരുകോടി 80 ലക്ഷം രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക