പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദർ ദാസ് റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയതിന് തെളിവില്ലെന്ന് പശ്ചിമ റെയിൽവേ. വിവരാവകാശ നിയമപ്രകാരം ഒരു അഭിഭാഷകൻ നൽകിയ അപ്പീലിന് മറുപടിയായാണ് റെയിൽവേ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമായ പവൻ പരീഖ് എന്ന ഹരിയാനക്കാരൻ മോദിയുടെ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പശ്ചിമ റെയിൽവേയെ സമീപിച്ചത്.ചായക്കടയുടെ ലൈസൻസ്, പെർമിറ്റ് തുടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആദ്യം ചോദിച്ചപ്പോൾ റെയിൽവേ മറുപടി നൽകാതിരുന്നതോടെ അപ്പീൽ നൽകി. അപ്പീൽ അതോറിറ്റി തീര്‍പ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പവൻ പരീഖ് കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
എന്നാൽ, അദ്ദേഹം ആദ്യം സമർപ്പിച്ച അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്ന മറുപടിയാണ് പശ്ചിമ റെയില്‍വേ പിന്നീട് നല്‍കിയത്. ‘ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ വളരെ പഴക്കം ചെന്നതാണെന്നും ഇതേപറ്റിയുള്ള യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷനില്‍ സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു രണ്ടാമത്തെ അപ്പീലിനുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക