ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലുജോർജ് (27) ആണ് അറസ്റ്റിലായത്. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കൈയും തുണിയും ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിൽ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും അറിയില്ലായിരുന്നു.
യുവതി ഗർഭാവസ്ഥ മറച്ചുവച്ച് ജോലിക്കും പോയിരുന്നു. എന്നാൽ വെള്ളിയാഴ്ച പ്രസവ വേദനയെ തുടർന്ന് യുവതി ഹോസ്റ്റൽ മുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് യുവതി തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ ആളുകൾ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക