ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ (27) റിമാൻഡ് ചെയ്തു.
തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാൽ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ബാങ്കിൽ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ, എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്ഐ സന്തോഷ് സജീവ്, എഎസ്ഐ സജി തോമസ്, സിപിഒമാരായ പ്രീതി, റഫിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക