പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റിനു, റിയ എന്നിവർക്ക് കേസിൽ നിർണായക പങ്ക് ഉണ്ടെന്ന് എസ്.പി കെ.ജി. സൈമൺ പറഞ്ഞു. 2014 ല് കമ്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്കു മാറ്റിയിരുന്നു. നിക്ഷേപകര്ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്.പി കൂട്ടിച്ചേർത്തു.
നാലു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിങ്ങ് വഴിയാണ് നടപടികൾ. കേരളത്തിലെ അന്വേഷണത്തിന് ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്പി ഓഫിസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച മക്കൾ പിടിയിലായതോടെയാണ് റോയിയുടെയും പ്രഭയുടെയും കീഴടങ്ങൽ.
അതേസമയം, കോന്നി വകയാറിലെ പോപ്പുലർ ആസ്ഥാനത്ത് നടന്ന പരിശോധനയിൽ വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകൾ പൊലീസ് കണ്ടെത്തി. ചില നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്തകാലം വരെ പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് ഇടപാടുകാർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകൾ നൽകുന്നത്.
പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ ട്രേഡേഴ്സ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, മൈ പോപ്പുലർ മറൈൻ എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകളാണ് നിക്ഷേപകർക്കു നൽകിയത്. പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ പണം നിക്ഷേപിച്ചവർക്കും പുതുക്കി നൽകിയവർക്കുമാണ് വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകൾ നൽകിയത്.
ഒരു സ്ഥാപനത്തിലേക്കു വന്ന നിക്ഷേപം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിടുകയായിരുന്നുവെന്നും കരുതുന്നു. റോയിയുടെ മക്കളുടെ ഭർത്താക്കന്മാരുടെ പേരിലുള്ള വ്യവസായ സംരംഭങ്ങളിലേക്കും നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നികുതി വകുപ്പും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക