അജ്ഞതയുടെ ഇരുളറകളിൽ നിന്നും അറിവിന്റെ ആദ്യ പാഠങ്ങളിലേക്കാനയിച്ച ജ്ഞാന ജ്യോതിസുകൾക്ക് മുൻപിൽ പ്രണമിച്ച് കൊണ്ട് വീണ്ടും ഒരു അദ്ധ്യാപക ദിനം കൂടി കടന്ന് വരികയാണ്. ആദ്യാക്ഷരം പകര്‍ന്നുതന്ന ഗുരുക്കന്മാരെ സ്മരിക്കാനും ബഹുമാനിക്കാനും രാജ്യം മാറ്റിവച്ച സുദിനം. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നു ചെല്ലുമ്പോഴും അവന്റെ വിജയത്തിനു പിന്നിലെ ഗുരുസാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. ഒരു നല്ല അധ്യാപകന് മെഴുകുതിരി പോലെയാണ്. അന്യര്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുത്തുകൊണ്ട് സ്വയം ഉരുകിത്തീരുന്നു. പുതു തലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്.
അധ്യാപകരുടെ അധ്യാപകൻ: ഡോ. എസ് രാധാകൃഷ്ണന്റെ നൂറ്റിയിരുപത്തൊന്നാം ജന്മദിനം
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നത്. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്റെ വെളിപ്പെടുത്തലാണ്.
വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നത്. സ്ഥിരോത്സാഹവും കഠിനാധ്വാനവും വായനയും വിനയവുമായിരുന്നു അദ്ദേഹം ആര്‍ജിച്ച സിദ്ധികള്‍. താന്‍ നേടിയ വിജ്ഞാനം മറ്റുള്ളവര്‍ക്ക് സൗജന്യ ട്യൂഷന് നല്‍കിയും മറ്റും പകര്‍ന്നുകൊടുക്കുന്നതില്‍ നിര്‍വൃതി അനുഭവിച്ച, അധ്യാപകരുടെ അധ്യാപകന് കൂടിയായിരുന്നു അദ്ദേഹം.
ദാര്ശനികന്, രാഷ്ട്രതന്ത്രജ്ഞന്, ഭരണാധികാരി, എന്നിങ്ങനെ ബഹുമുഖ മേഖലയില്‍ വ്യാപരിച്ച അപൂര്‍വ വ്യക്തികൂടിയാണ് അദ്ദേഹം. രാജ്യത്തിനകത്തും പുറത്തുമായി അദ്ദേഹത്തെ ആദരിച്ച് സൗഹൃദം പുലര്‍ത്തിയ ഉന്നത വ്യക്തിത്വങ്ങള്‍ ഒട്ടേറെയാണ്. ‘ഭാരതരത്നം’ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
വിദ്യാഭ്യാസരംഗത്തെ ഡോ. എസ്. രാധാകൃഷ്ണന്റെ നിരീക്ഷണങ്ങളും വീക്ഷണങ്ങളും വ്യത്യസ്തമായിരുന്നു. പഠനമാധ്യമം മാതൃഭാഷയാവണമെന്നും സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസപരിഷ്കരണകമ്മിഷന് ചെയര്‍മാനായി പ്രവര്‍ത്തിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ്. വിദ്യാഭ്യാസചരിത്രത്തിലെ നാഴികക്കല്ലായി മാറിയ റിപ്പോർട്ട് ആണ് അദ്ദേഹം അവതരിപ്പിച്ചത്. പൗരസ്ത്യമൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് നമുക്കനിവാര്യമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുരോഗതിയോട് മുഖം തിരിച്ചു നിൽക്കാൻ അദ്ദേഹം തയാറായില്ല. .
മാനവികത, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ദേശീയബോധം, ലോകസമാധാനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി പ്രഭാഷണങ്ങള്‍ നടത്തി.
എന്നാൽ ഇന്ന് 2020ൽ എത്തി നിൽക്കുമ്പോൾ നാം ആലോചിക്കണം അധ്യാപന രംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച്. വിദ്യാഭ്യാസ കച്ചവടം മാത്രം മുൻനിർത്തി കൊണ്ട് എത്രയെത്ര അദ്ധ്യാപക വിദ്യാർഥികളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. തന്റെ മുന്നിലിരിക്കുന്നത് ജീവനുള്ള ഫയലുകളാണെന്ന് ഏത് നിമിഷമാണോ തിരിച്ചറിയുന്നത് ആ നിമിഷം മുതൽ നിങ്ങളൊരു യഥാർത്ഥ അധ്യാപകനും അധ്യാപികയും ആയി മാറുന്നു. എന്നാൽ ഇന്ന് ചുരുക്കം ചിലരെങ്കിലും തന്റെ മുന്നിലിരിക്കുന്നത് കൊച്ചു കുട്ടികളാണെന്ന് തിരിച്ചറിയാതെ പല വൈകൃതങ്ങൾക്കും അടിമപ്പെടുന്നു. സിലബസിനപ്പുറം വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരിലൊരാളായി മാറുകയും വേണം. അവിടെ മാത്രമേ അധ്യാപനം മഹത്തരമാകുന്നുള്ളു. അക്ഷരങ്ങളിൽ പിച്ച വെച്ച് നടത്തി അറിവിൻ ലോകങ്ങൾ തുറന്ന് തന്ന എല്ലാ അധ്യാപകർക്കും മുൻകൂട്ടി നല്ലൊരു അധ്യാപക ദിനാശംസകൾ നേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക