ബംഗളൂരു: ബിജെപി നേതാക്കള്‍ക്കെതിരായ 62 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. സിറ്റിങ് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ക്കെതിരായ 62 ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.
എന്നാല്‍, കേസുകള്‍ പിന്‍വലിക്കുന്നതിനെതിരേ ഡിജിപിയും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസും, പ്രോസിക്യൂഷന് ഡയറക്ടറും നിയമ വകുപ്പും നിലപാടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 143 (നിയമവിരുദ്ധ അസംബ്ലി), 147 (കലാപം) വകുപ്പുകള്‍ പ്രകാരം ചുമത്തപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.
സംസ്ഥാന നിയമമന്ത്രി ജെസി മധുസ്വാമി, ടൂറിസം മന്ത്രി സിടി രവി എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടും. 2015 നവംബറില്‍ മൈസുരു ജില്ലയിലെ ഹുന്‍സൂരിലെ രണ്ട് സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണിത്.
വികസന സാധ്യതകള്‍ നേട്ടമാക്കാന്‍ നിങ്ങളുടെ നിക്ഷേപത്തിന് കഴിയുമോ? അറിയാം
2012 ല്‍ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്തതുമായി ബന്ധപ്പെട്ട് കര്‍ണാടക കൃഷി മന്ത്രി ബിസി പാട്ടീലിനെതിരായ കേസും പിന്‍വലിച്ച കേസുകളില്‍ ഉള്‍പ്പെടുന്നു. 2017 ല്‍ ഹോസ്പെറ്റ് എംഎല്‍എ ആനന്ദ് സിങ്ങിനെതിരേയുള്ള കേസും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താലൂക്ക് ഓഫിസ് ഉപരോധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മൂന്ന് ലക്ഷം രൂപയുടെ സ്വത്ത് നാശനഷ്ടമുണ്ടാക്കിയതായാണ് എഫ്ഐആറില്‍ പറയുന്നത്. അന്ന് കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ആനന്ദിനെതിരേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുക, ഡ്യൂട്ടിക്ക് തടസ്സം നില്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
കേസുകള്‍ പിന്‍വലിക്കുന്നതിനെതിരേ വകുപ്പുതല നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും, ഇത് ഒരു പതിവ് കാര്യമാണെന്ന് നിയമമന്ത്രി മധുസ്വാമി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക