1961 മുതൽ സെപ്റ്റംബർ 5ന് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആഘോഷിച്ച് വരുന്നു. ഭാരതം എക്കാലവും ആദരിയ്ക്കുന്ന പ്രമുഖ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനവുമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.
‘നിങ്ങള്‍ക്കിതു വായിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങളുടെ അദ്ധ്യാപകരെ ഓര്‍ക്കുക’ – വളരെ അര്‍ത്ഥവത്തായ ഈ ചിന്തയുടെ അനുസ്മരണമാണ് ഓരോ അദ്ധ്യാപക ദിനവും കോവിഡ്കാലത്ത് വീണ്ടുമൊരു അദ്ധാപകദിനം വരുമ്പോൾ പുതിയ കലത്തെ ഓൺലൈൻ പഠനത്തെ കുറിച്ച് ചില ചിന്തകൾ.
പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസത്തെ വളരെ നിസ്സാരമായി, ഗൗരവ സ്വഭാവമില്ലാത്തതായി കാണുന്ന വിദ്യാർത്ഥികളാണ് നമ്മുടെ സ്കൂൾ കോളേജുകളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസ പ്രവർത്തനവും ജ്ഞാനസമ്പാദനവുമൊക്കെ ഉൾപ്രേരണയുടെയോ പ്രചോദനത്തിന്റെയോ അടിസ്ഥാനത്തിൽ ചെയ്യാൻ പ്രാപ്തിയില്ലാത്തവരാണ് നമ്മുടെ ബഹു ഭൂരിപക്ഷം വിദ്യാർത്ഥികളും.
ഇപ്പോഴത്തെ നിലയിൽ സ്വയം നിയന്ത്രിത പഠനം നൽകിയാൽ ആകെയുള്ള വിദ്യാർത്ഥികളിൽ എത്ര ശതമാനം പേർ അത് ശരിയായി വിനിയോഗിക്കും?
“പഠിപ്പി ‘കൾ എന്ന് വിദ്യാർത്ഥികൾ തന്നെ ചെല്ലപേരിട്ടു വിളിക്കുന്ന 10 ശതമാനത്തിൽ താഴെയുള്ള വിദ്യാർത്ഥികൾ അത് പ്രയോജനപ്പെടുത്തിയേക്കും. സ്വയം നിയന്ത്രിത പഠനത്തിന് മനസ്സുകൊണ്ടെങ്കിലും തയ്യാറുള്ളവർ ഈ പത്തു ശതമാനമാണ്. അത്തരം വിദ്യാർത്ഥികൾ ഓൺലൈൻ സംവിധാനത്തിലാണെങ്കിലും നന്നായി പഠിച്ചെന്നിരിക്കും. ബാക്കി വരുന്ന 90% വിദ്യാർത്ഥികൾ നേരത്തെ പറഞ്ഞ മോട്ടിവേഷനില്ലാത്ത വിദ്യാർത്ഥികളുടെ ഗണത്തിൽ വരുന്നവരാണ്.
ഉന്തി തള്ളി മരം കേറ്റുന്ന പണിയാണ് ഇവരുടെ കാര്യത്തിൽ അധ്യാപകർക്ക് ചെയ്യാനുള്ളത്. ഇത്തരത്തിലുള്ള വിദ്യാർത്ഥികളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ ആദർശങ്ങളൊക്കെ മാറ്റിവച്ച് പ്രയോഗ അധ്യാപകരാകുന്നത്. സ്വയം നിയന്ത്രിത പഠനത്തിന് പ്രാപ്തിയുള്ള, ഉത്തരവാദിത്തമുള്ള വിദ്യാർത്ഥി ഏത് അധ്യാപകരുടെയും എന്നത്തെയും സ്വപ്നമാണ്. അത്തരം വിദ്യാർത്ഥികൾക്ക് ഒരു ക്ലാസ് മുറിയും പീഡനമുറിയായിരിക്കാൻ ഇടയില്ല. സമയനിഷ്ഠയോടും കാര്യക്ഷമതയോടും കൂടി നിർദ്ദിഷ്ടപഠന പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് ക്ലാസ് മുറി എന്നും പ്രശ്നമായിരിക്കുന്നത്. സ്വയം നിയന്ത്രിത പഠനത്തിൽ അവശ്യം വേണ്ടത് “ഉത്തരവാദിത്തവും ചുമതലാബോധ’വുമുള്ള വിദ്യാർത്ഥിയാണ്. അതുണ്ടാക്കിയെടുക്കാൻ തന്നെയാണ് ഒട്ടുമിക്ക അധ്യാപകരും ശ്രമിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത 90% വിദ്യാർത്ഥികളാണ് അധ്യാപകരെ ദുരധികാരികളാക്കുന്നത്.
സ്വയം നിയന്ത്രിത പഠനമെന്ന ആദർശലോകത്ത് അധ്യാപകരുടെ റോൾ ഫെസിലിറ്റേറ്ററുടേതാണെന്നാണ് സൈദ്ധാന്തികർ പറയുക. ഈ ജീവിയുടെ സ്വഭാവവും പ്രവൃത്തികളും എങ്ങനെയിരിക്കണമെന്ന് ഇതുവരെ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല എന്നു മാത്രം.
മുഖ്യധാരയിലുള്ള സ്കൂൾ/ കോളേജ്/ സർവകലാശാല വിദ്യാർത്ഥികളെ വച്ചാണ് വിദ്യാഭ്യാസത്തിന്റെ പല നവീന സങ്കൽപ്പങ്ങളും സൈദ്ധാന്തികർ ഉരുവപ്പെടുത്തുന്നത്. ഈ വിദ്യാർത്ഥികളെ ദൂരെ മാറിയിരുന്ന് ഓൺലൈനിൽ പഠിപ്പിച്ചാൽ മതിയെന്നാണ് നവലിബറൽ സാമ്പത്തികവിദഗ്ധരും അതിന്റെ പ്രചാരകരായ സാങ്കേതിക വിദഗ്ധരും വാദിക്കുന്നത്. സാങ്കേതിക വിദ്യയ്ക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ വെമ്പി നിൽക്കുന്ന മധ്യ വർഗ്ഗത്തിന്റെ മൗനാനുമതിയും ഇക്കൂട്ടർക്കുണ്ട്. ഭാവികാലങ്ങളിൽ അധ്യാപക വേക്കൻസികൾ വേണ്ടെന്നു വയ്ക്കാൻ നോക്കിയിരുന്ന, മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ കോവിഡ് വന്നു വീണു. എന്ന് പറയുന്നതാവും ശരി
പ്രതികരിക്കാൻ ഇവിടെ എഴുതുക