ബാംഗ്ലൂർ മയക്കുമരുന്ന് കേസ് കന്നഡ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കന്നഡ സിനിമയിലെ പ്രമുഖർക്ക് കേസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ അന്തരിച്ച നടൻ ചിരഞ്ജീവി സർജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. മയക്കുമരുന്നു റാക്കറ്റുമായി താരത്തിന് ബന്ധമുണ്ട് എന്നായിരുന്നു പ്രചരണം. ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കിച്ച സുദീപ്.
‘ചിരഞ്ജീവി സർജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെ പോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരൻ ധ്രുവ് സർജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവർ ആ വലിയ ദുഃഖത്തിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല.
അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇൻഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.
നേരത്തെ നടൻ ധർശനും ആരോപണത്തിന് എതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജൂണിലാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിക്കുന്നത്. മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. ചിരഞ്ജീവി മരിക്കുമ്പോൾ മൂന്ന് മാസം ഗർഭിണിയായിരുന്നു താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക