ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയിൽ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ആര്.ബി.ഐ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനുമായി രഘുറാം രാജന്. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്ബത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും ഉദ്യോഗസ്ഥരും അവരുടെ ആത്മസംതൃപ്തിയില്‍ ഭയക്കണം സമ്ബദ്വ്യവസ്ഥ ‘ശോഷിക്കാതിരിക്കാന്‍’ നിര്‍ണായക ഉത്തേജനം വേണമെന്നും ഇന്ത്യയുടെ ജിഡിപി 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശ്വാസ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമ്ബദ്വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യത ‘ഗുരുതരമായി നശിക്കുമെന്നും’ സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ പ്രതിരോധത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. ജി.ഡി.പി കണക്കുകള്‍ പരിഷ്കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വര്‍ധിപ്പിക്കും. സമ്ബദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികള്‍ അനിവാര്യമാണെന്നും രഘുറാം രാജന് പറഞ്ഞു. സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് തകര്‍ന്നടിയുമെന്ന സൂചനയും അദ്ദേഹം നല്കി.
‘ഇന്ത്യയില്‍ മഹാമാരി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച വികസിത രാജ്യങ്ങളായ യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ സമ്ബദ്വ്യവസ്ഥയില് വലിച്ചില് ഉണ്ടായെങ്കിലും അവരേക്കാള്‍ ഇന്ത്യയുടെ അവസ്ഥ മോശമാണ്. റസ്റ്ററന്റുകള്‍ പോലുള്ള സേവനങ്ങള്‍, അതുമായി ബന്ധപ്പെട്ട തൊഴിലുകള്‍ തുടങ്ങിയവ വൈറസ് ബാധ ഒഴിയാതെ പൂര്‍ണമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആണ് ഏറ്റവും പ്രധാനം. സര്‍ക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ടെന്നും കൂടുതല്‍ ധനപരമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ശക്തമായ വളര്‍ച്ചയാണ് ആവശ്യം. യുവാക്കളെ തൃപ്തിപ്പെടുത്തുന്നവ മാത്രമല്ല, സൗഹൃദത്തിലല്ലാത്ത അയല്‍ക്കാരെ സുരക്ഷിത അകലത്തില്‍ നിര്‍ത്തുകയും വേണം. സര്‍ക്കാരും ഉദ്യോഗസ്ഥരും വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അവരുടെ ആത്മസംതൃപ്തിയില്‍ പേടിക്കണം, അതു പ്രയോജനപ്രദമായ പ്രവര്‍ത്തനമാക്കി മാറ്റണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. 1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്ബദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക