തിരുവനന്തപുരം: നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾ റോയൽറ്റിക്ക് അർഹരാണ്.
നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടായിരിക്കും തുക എത്തിക്കുക.
നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ സ്വന്തമായോ മറ്റു കർഷകർക്ക് ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും.എന്നാൽ ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടാകില്ല.വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റി കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക