ശബരിമല മണ്ഡലകാല തീര്‍ഥാടനം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മണ്ഡലകാല തീര്‍ഥാടനം ഉപേക്ഷിക്കേണ്ടതില്ലെന്നും ഭക്തരുടെ എണ്ണം ചുരുക്കണമെന്നുമാണ് ആരോഗ്യവിദഗ്ധരുടെ സമിതി നിർദേശിച്ചിരിക്കുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരുടെ എണ്ണം നിയന്ത്രിച്ച് ദര്‍ശനം ഉറപ്പാക്കാമെന്നും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രഫസര്‍ ഡോ. കെ. രാജശേഖരന് നായര്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു.
ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ഓണ്‍ലൈനാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഇവിടെ എത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മാത്രമേ ദര്‍ശനം അനുവദിക്കാവൂ. കേരളത്തില്‍നിന്നുള്ളവര്‍ക്ക് തീര്ഥാടനശേഷം കോവിഡ് പരിശോധന നടത്തുകയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിരീക്ഷണം ഉറപ്പാക്കുകയും വേണം. 20-50 പ്രായപരിധിയിലുള്ളവര്ക്കാകണം മുന്‍ഗണന നല്‍കേണ്ടത്. മകരവിളക്കിന് അടക്കമുള്ള വിശേഷദിവസങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഒഴിവാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് അനിയന്ത്രിതമായി ഭക്തരെത്തിയാല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്താണ് വിദഗ്ധ സമിതി പഠനമെന്ന് ഡോ. രാജശേഖരന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക