തിരുവനന്തപുരം: തലസ്ഥാനത്ത് ജീവിതമാര്‍ഗം കണ്ടെത്താനാകാതെ ജനങ്ങള്‍ വലയുകയാണ്. കൊവിഡ് ബാധ രൂക്ഷമായതോടെ കോളനികളിലും ചേരിപ്രദേശങ്ങളിലും തൊഴിൽ ഇല്ലാതെയായിരിക്കുകയാണ്. മത്സ്യബന്ധനത്തിനും മറ്റും അന്യസംസ്ഥാന തീരങ്ങളില്‍ വരെ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജില്ലയിലുണ്ട്. ഇങ്ങനെ പോയിട്ടുവന്നാല്‍ 14 ദിവസത്തെ ക്വാറന്റൈനും 10 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞേ വീണ്ടും മത്സ്യബന്ധനത്തിന് പോകാനാകൂ.
ആദ്യ തവണ കടലില്‍ പോകുമ്പോൾ നല്ല തോതില്‍ മത്സ്യം കിട്ടണമെന്നു പോലുമില്ല. അന്നന്നുള്ള ജീവിതമാര്‍ഗം അന്നന്ന് കണ്ടെത്തുന്ന ഇവര്‍ക്ക് ഇതുകൊണ്ടൊക്കെ തന്നെ തുടര്‍ദിവസങ്ങളില്‍ അരവയറുമായി കഴിയാനാണ് വിധി. തീരപ്രദേശങ്ങളില്‍ കൊവിഡ് ക്ളസ്റ്ററുകള്‍ രൂപപ്പെടുന്നതോടെ ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ബന്ധിതമാകും.
സര്‍ക്കാര്‍ സൗജന്യ റേഷനും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും അവരുടെ വിശപ്പടക്കാന്‍ മതിയാകുന്നില്ല. ക്ളസ്റ്ററുകളിലും കണ്ടെയ്ന്മെന്റ് സോണുകളിലുമൊക്കെ രോഗബാധ ഉണ്ടാവുന്നവരില്‍ കൂടുതല്‍ പേരും ഓട്ടോ ഡ്രൈവര്‍മാരും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ശുചീകരണ തൊഴിലാളികളുമൊക്കെയാണ്. അന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്ന ഇവരെ ക്വാറന്റൈന് ചെയ്യുകയെന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശ്രമകരമായ ദൗത്യവുമാണ്.
സുരക്ഷിതത്വത്തിന് മാസ്കും സാനിറ്റൈസറും മറ്റും ഉപയോഗിച്ചാലും രോഗവ്യാപന തോത് ഉയര്‍ന്നു നില്ക്കുന്നതിനാല് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ മറ്റ് ജോലികള്‍ ചെയ്യാന്‍ അനുവദിക്കാറുമില്ല. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കൃത്യമായ ഭക്ഷണം എത്തിക്കുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ചയും വെല്ലുവിളിയായി നില്ക്കുന്നു.
ഈ മേഖലകളില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലേക്കോ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ മാറ്റിയാല്‍ സ്ഥിതി പിന്നെയും രൂക്ഷമാകും. ക്വാറന്റൈനില്‍ കഴിയേണ്ടതിനാല്‍ കുടുംബത്തിലെ മറ്റാര്‍ക്കും തന്നെ ജോലിക്ക് പോകാനാത്ത സ്ഥിതിയാകും. ഇതോടെ വീട്ടിലെ അടുപ്പ് പുകയാത്ത സാഹചര്യമുമാകും. ഇത് പലപ്പോഴും ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക