മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂൺ ഷെയർ ചെയ്തതിനെ തുടർന്ന് വിരമിച്ച നാവിക ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ തല്ലിച്ചതച്ചു. മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ചാണ് 65കാരനായ മദൻ ശർമയെ ഇവര്‍ മർദിച്ചത്. ശർമയുടെ കണ്ണിനും മുഖത്തും പരുക്കേറ്റ നിലയിലാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ താൻ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നതായി ശർമ പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാൾ പേരും മേൽവിലാസവും അന്വേഷിച്ച് വിളിച്ചിരുന്നു. ഉച്ചയ്ക്കുശേഷം വീടിനു പുറത്തേക്ക് തന്നെ വിളിച്ചിറക്കി മർദിക്കുകയായിരുന്നു.
മാസ്ക് ധരിച്ച ഒരു കൂട്ടമാളുകൾ ശർമയെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന അപാർട്ട്മെന്റിന്റെ ഗേറ്റ് തുറന്നുപുറത്തേക്കു പോകുന്നതും പിന്നാലെ കുറച്ചുപേര്‍ ഇയാളെ ഇവിടേക്ക് ഓടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഷർട്ടിൽ പിടിച്ചുവലിച്ചിഴയ്ക്കുകയും മുഖത്തേക്ക് ഇടിക്കുകയും ചെയ്യുന്നുണ്ട്.
മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കൾ മര്‍ദനമേറ്റ മദൻ ശര്‍മയുടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. തികച്ചും ദു:ഖകരവും നടുക്കുന്നതുമായ സംഭവമാണ് നടന്നതെന്ന് ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. വിരമിച്ച നാവിക ഉദ്യോഗസ്ഥൻ വെറുമൊരു വാട്സാപ് സന്ദേശത്തിന്റെപേരിൽ തല്ലിച്ചതയ്ക്കപ്പെട്ടു. ഉദ്ധവ് താക്കറെ ഗുണ്ടാരാജ് അവസാനിപ്പിക്കണം. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയെടുക്കകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും ഫഡ്നാവിസ് ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ കമലേഷ് കദം അടക്കം ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക