എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ എൻഐഎയും കസ്റ്റംസും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി മന്ത്രി ഇ.ഡിക്ക് നൽകിയ മൊഴി ഇരു ഏജൻസികളും വിശദമായി പരിശോധിക്കും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാകും മന്ത്രിയുടെ മൊഴിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
യു.എ.ഇ കോൺസുലേറ്റ് വഴി കേരളത്തിൽ മതഗ്രന്ഥങ്ങൾ എത്തിച്ചതിന്റെ മറവിൽ കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്നാണ് ഏജൻസികൾ പരിശോധിക്കുന്നത്. കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഈ മൊഴി കോടതി തെളിവായി പരിഗണിക്കുന്നതിനാൽ പിന്നീട് മാറ്റിപ്പറയാനാകില്ല.
യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ ബാഗേജ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സി.ആപ്ടിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാഗേജിലുണ്ടായിരുന്നത് റംസാൻ റിലീഫ് കിറ്റും മത ഗ്രന്ഥങ്ങളുമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
എന്നാൽ എത്തിയ ബഗേജിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക