റംസിയുടെ ആത്മഹത്യാ കേസില്‍ ഒളിവില്‍ കഴിയുന്ന സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ബംഗളൂരുവിലേക്ക് കടന്നതായി വിവരം. കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്നാണ് സൂചന. അതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചു.
ബെഗളൂരു സിറ്റി പൊലീസിന്റെ സഹായവും പൊലീസ് തേടിയിരിക്കുകയാണ്. ഇതോടെ ബംഗളൂരുവിലെ ലക്ഷ്മി പ്രമോദിന്റെ സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാക്കി. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചാലുടന്‍ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് താരവും കുടുംബവും. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനാല്‍ ഒളിവില്‍ കഴിയുന്നിടത്തു നിന്നും തിരികെ കേരളത്തിലേക്ക് വരാനും സാധ്യതയുണ്ട്. അതിനാല്‍ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
റംസിയുടെ ആത്മഹത്യയില്‍ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയല്‍ നടിയേയും കുടുംബത്തേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതോടെയാണ് കുടുംബ സമേതം ഇവര്‍ ഒളിവില്‍ പോയത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്കാണ് ആദ്യം പോയതെങ്കിലും അവിടെ സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ മറ്റൊരിടത്തേക്ക് മാറി. ഇതിന് പിന്നാലെ പൊലീസ് കരുനാഗപ്പള്ളിയിലെത്തിയരുന്നു. പൊലീസ് തൊട്ടു പിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് പത്തനാപുരം വഴി സംസ്ഥാനം വിടാന്‍ തീരുമാനിച്ചത്. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുത്തതും രാഷ്ട്രീയ നേതാവാണ്. ഇതോടെ സീരിയല്‍ നടിയെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ ഒന്നിച്ചു നില്ക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.
നടിയും കുടുംബവും ഒളിവില്‍ പോകാന്‍ കാരണം പൊലീസിന്റെ വഴിവിട്ട സഹായമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെ റംസിയുടെ ഘാതകരായ സീരിയല്‍ നടിയേയും കുടുംബത്തെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോര്‍ റംസി’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്.
റംസിയുടെ ആത്മഹത്യയില്‍ ഹാരിഷിന്റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. വരന് ഹാരിഷ് മുഹമ്മദിന്റെ സഹോദരന്റ ഭാര്യയാണ് സീരിയല്‍ നടിലക്ഷ്മി പ്രമോദ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ക്കൊപ്പം സീരിയല്‍ സെറ്റുകളില്‍ റംസി പോയിരുന്നു. ലക്ഷ്മിയുടെ കൂടി സഹായത്തോടെയാണ് റംസിക്ക് ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സീരിയല്‍ നടിയെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ഒളിവില്‍ പോയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക