2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആശിഷ് നെഹ്റയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 251 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 168 റണ്‍സില്‍ നെഹ്റ ഒതുക്കി. ലോകകപ്പിലെ ഏറ്റവും മികച്ച ആറാമത്തെ ബൗളിങ് ഫിഗറാണ് നെഹ്റ അവിടെ തന്റെ പേരിലാക്കിയത്. ഇവിടെ പരിക്കിന്റെ പിടിയിലിരിക്കെ കളിക്കിറങ്ങാന്‍ നെഹ്റയുടെ ഭാഗത്ത് നിന്നുണ്ടായ നിശ്ചയദാര്‍ഡ്യത്തെ കുറിച്ച് പറയുകയാണ് ആകാശ് ചോപ്ര.
ഡര്‍ബനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കുമ്പോഴാണ് നെഹ്റ പന്തെറിയാന്‍ എത്തിയത്. ആദ്യം ഇംഗ്ലണ്ട് നായകന് നാസര്‍ ഹുസെയ്നെ മടക്കി. പിന്നെ കോളിങ്വുഡ്, മൈക്കല്‍ വോണ്‍ എന്നീ വമ്പന്മാരേയും നെഹ്റ മടക്കി. ഇംഗ്ലണ്ടിനെ ഇങ്ങനെ തകര്‍ക്കുന്നതിന് മുന്‍പ് ഒരു ഫഌഷ് ബാക്ക് ഉണ്ട്…ചോപ്ര പറഞ്ഞു.
മത്സര തലേന്ന് വീര്‍ത്ത കാല് ഐസ് നിറച്ച ബക്കറ്റില്‍ എടുത്ത് വെച്ചു, മണിക്കൂറുകളോളം. വീര്‍ത്തിരിക്കുന്ന ഭാഗത്ത് ബാന്‍ഡേജ് കെട്ടി. ഷൂസ് ധരിക്കാന്‍ പോലും പ്രയാസമായിരുന്നു. എന്നിട്ടും എഴുന്നേറ്റ് നിന്ന് ഫീല്‍ഡിലേക്ക് ഇറങ്ങി. ഗാംഗുലിക്ക് നെഹ്റയിലുള്ള വിശ്വാസവും, നെഹ്റയുടെ ആത്മവിശ്വാസവും കൂടിയായപ്പോള്‍ അത് അത്ഭുതം സൃഷ്ടിച്ചു.
ഒരു വ്യക്തിയുടെ ദൃഡനിശ്ചയത്തെ തകര്‍ക്കാന്‍ ഒന്നിനും സാധിക്കില്ലെന്ന തെളിവാണ് അവിടെ കണ്ടത്. പരിക്കിന് പോലും നെഹ്റയെ പിന്നോട്ടടിക്കാനായില്ല. ഇംഗ്ലണ്ടിനെതിരെ കളിക്കണം എന്ന് നെഹ്റ തീരുമാനിച്ചു, ആര്‍ക്കും തടയാനായില്ല…ആകാശ് ചോപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക