ജനീവ: പാക്കിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45 ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങൾക്കു പാക്കിസ്ഥാനിൽ നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. പാക്കിസ്ഥാനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ പ്രസംഗങ്ങൾ ആരും കേൾക്കില്ലെന്നും തുറന്നടിച്ചു.‘ഭീകരതയുടെ പ്രഭവകേന്ദ്രമായ, പെൻഷൻ നൽകുന്നതിൽ വേർതിരിവു കാണിക്കുന്ന, സാംസ്കാരിക– മത ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന, അതിനേക്കാളുപരി ജമ്മു കശ്മീരിനെ ആക്രമിക്കാൻ പതിനായിരക്കണക്കിനു ഭീകരരെ പരീശിലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂർവം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തുനിന്ന് മനുഷ്യാവകാശത്തെ കുറിച്ചുള്ള ഈ തന്നിഷ്ട പ്രഭാഷണം ഇന്ത്യയോ മറ്റു രാജ്യങ്ങളോ കേൾക്കാൻ അർഹമല്ല.
ലൈഫ് മിഷൻ: ഇ.പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്
നീചമായ നിയമങ്ങളിലൂെടയും നിർബന്ധിത മത പരിവർത്തനങ്ങളിലൂടെയും കൊലപാതകങ്ങൾ, കലാപങ്ങൾ എന്നിവയിലൂടെയും വിശ്വാസാധിഷ്ഠിതമായ വേർതിരിവുകളിലൂടെയും സാംസ്കാരിക– മത ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ ഇനി ഭാവിയില്ലെന്ന് വിളിച്ചുപറയുകയാണ്. ആയിരക്കണക്കിന് ഹിന്ദു, സിഖ്, ക്രിസ്ത്യൻ സ്ത്രീകളും പെൺകുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങൾക്കും നിർബന്ധിത വിവാഹത്തിനും മത പരിവർത്തനത്തിനും വിധേയരാവുകയാണ്. ’– പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്ക് ഇന്ത്യൻ നയതന്ത്ര പ്രതിനിധി മറുപടി നൽകി.
പാക്കിസ്ഥാൻ ഭീകരതെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിവിധ കോണിൽനിന്ന് ഉയരുന്ന ആക്ഷേപങ്ങളിൽ യാതൊരു അദ്ഭുതവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നുള്ളവരുടെ തള്ളിക്കയറ്റം കാരണം പാക്ക് അധിനിവേശ കശ്മീർ, ലഡാക്ക് തുടങ്ങിയ ഇന്ത്യയുടെ കേന്ദ്ര ഭരണപ്രദേശങ്ങളിലെ കശ്മീരികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പാക്ക് അധിനിവേശ കശ്മീരിലെ മോശം അവസ്ഥയെ മുൻനിർത്തി ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജ്യത്ത് സ്വന്തം ജനങ്ങളോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൽനിന്ന് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ മനുഷ്യാവകാശ കൗൺസിൽ പോലുള്ള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഉന്നയിക്കരുതെന്നും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക