പശ്ചിമ ബംഗാളില്‍ നിരക്ക് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കാബ് ഡ്രൈവര്‍ മര്‍ദ്ദിച്ചതായി 45കാരിയുടെ പരാതി. വാഹനം നിര്‍ത്താതെ മുന്നോട്ടുപോയ ടാക്സി ഡ്രൈവറുടെ പെരുമാറ്റത്തില്‍ പരിഭ്രാന്തിയിലായ സ്ത്രീ അലറിവിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്റെ ഇടപെടല്‍ സ്ത്രീയുടെ ജീവന് രക്ഷിച്ചു.
കൊല്‍ക്കത്തയില്‍ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. 33കാരനാണ് സ്ത്രീയോട് മോശമായി പെരുമാറിയത്. കാറില്‍ കയറി രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ നിരക്ക് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതായി പൊലീസ് പറയുന്നു.
താന്‍ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരിയാണ്. 30 രൂപ മാത്രമേ ടാക്സികൂലിയായി നല്‍കുകയുളളൂവെന്ന് സ്ത്രീ പറഞ്ഞു. എന്നാല്‍ യാത്രക്കാരിക്ക് പോകേണ്ട സ്ഥലമായ ചാറ്റര്ജിഘട്ട് വരെ ഡ്രൈവര്‍ ടാക്സി കൂലിയായി 500 രൂപ ചോദിച്ചു.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വാഹനം ദിശമാറ്റി ഓടിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചു. ഇത് ഇരുവരും തമ്മിലുളള അടിപിടിയില്‍ കലാശിച്ചു. പിന്നിലെ സീറ്റില്‍ നിന്ന് സ്ത്രീ ഡ്രൈവറുടെ കൈ പിടിച്ച് മാന്തി. തുടര്‍ന്ന് വാഹനം നിര്‍ത്തിയ 33കാരന് സ്ത്രീയെ അടിച്ചു. തുടര്‍ന്ന് എസ്എസ്കെഎം ആശുപത്രി ലക്ഷ്യമാക്കി വാഹനം ഓടിക്കാന്‍ ഡ്രൈവര്‍ തുടങ്ങി.
ഇതോടെ പന്തികേട് തോന്നിയ സ്ത്രീ വാഹനത്തില്‍ നിന്ന് ഒച്ചയെടുക്കാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന് പൊലീസില്‍ വിവരം അറിയിച്ചു. ഗാസ പാര്ക്കിന് സമീപം വച്ച് പൊലീസ് വാഹനം തടഞ്ഞ് സ്ത്രീയെ രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക