പതിനാറുകാരിയായ ടിക് ടോക്ക് കൂടുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘം ‘ആപ്പി’ലായി . ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് രജിസ്ട്രേഷനുള്ള കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് പതിനാറുകാരിയായ പെൺകുട്ടിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന യുവാക്കളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ സംഘടിക്കുകയും യുവാക്കളെ ചെറുതായി ഒന്ന് താക്കീത് ചെയ്യുകയും ചെയ്തു.
താക്കീതിന് വഴങ്ങാതിരുന്ന സംഘം വീണ്ടും ആത്മാർത്ഥമായി പരിശ്രമിച്ച് പെൺകുട്ടിയുടെ വീട് കണ്ടു. അപരിചിതരായ നാല് യുവാക്കൾ കുട്ടിയെ വീട്ടിലെത്തിയതോടെ പ്രശ്നത്തിൽ ബന്ധുക്കളും ഇടപെട്ടു. ഇതോടെ നാട്ടുകാരും വട്ടം കൂടി . യുവാക്കളെ തടഞ്ഞുവച്ച് കുമരകം പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ചോദിച്ചതോടെയാണ് യുവാക്കൾ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരുവർഷം മുൻപാണ് പതിനാറുകാരിയായ പെൺകുട്ടിയെ യുവാക്കൾ ടിക് ടോക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഫോൺ നമ്പർ കൈമാറുകയും മറ്റ് പല ആപ്പുകളിലൂടെ സൗഹൃദം തുടരുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെൺക്കുട്ടിയെ കാണണമെന്ന് കലശലായ ആഗ്രഹം മൂത്ത യുവാക്കൾ വണ്ടിയുമെടുത്ത് കോട്ടയത്തേക്ക് വച്ച് പിടിക്കുകയായിരുന്നു. ഈ യാത്രയാണ് ഒടുവിൽ പോലീസിന്റെ കൈയിൽ എത്തിയത്.
ഇവർക്കെതിരെ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസോ മറ്റ് നിയമനടപടികളും സ്വീകരിച്ചിട്ടില്ല. നാല് യുവാക്കളും ഇവർ സഞ്ചരിച്ച കാറും ഇപ്പോഴും കുമരകം പോലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക