ലോക്സഭ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ശക്തമായ നിലപാട് ഡിഎംകെയും തൃണമൂൽ കോൺഗ്രസും സിപിഐ എമ്മും സ്വീകരിച്ചു.
ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യം എത്തിയിരിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ പാർലമെന്റ്.
മോഡി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടുമുഴുവൻ പ്രതിഷേധത്തിലാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്കും രാജ്യത്തിന്റെ കാർഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകൾ കൂടി ഒടുവിലായി പാർലമെന്റിൽ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യമര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോഡി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് രാഗേഷ് പറഞ്ഞു.
https://www.facebook.com/kkrageshofficial/posts/1691018087727450?__cft__[0]=AZXYjYt_bhO0ZPQDgIY5JYvg3JRDHlyq-P_-DdD5gH40BY-oLnjGlyhVPfZhX2mUchtoPKSRoIR4pbEG9DnVhpPi_KY_Efnh-rMw-2Cq6ppcddm_2NgdlFdR9V0WOdeHqOETFzfXi9SdUKJJyIISeYO1F3ixvvcyj56p2o8Z4LiTTnN7nu1Vk_bmN4Tgmz626zdkAfHvr2elAPhsiE4uRNlv&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക