കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കെ എല്‍ രാഹുല്‍ നില്‍ക്കുമ്പോഴാണ് വില്ലനായി കോവിഡ് എത്തിയത്. ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന സമയം കിങ്സ് ഇലവന് പഞ്ചാബിന്റെ നായക സ്ഥാനവും രാഹുലിനെ തേടിയെത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനാണ് താനെന്ന് ക്രിക്കറ്റ് ലോകത്തിന് വ്യക്തമാക്കി കൊടുക്കാനുള്ള അവസരമാണ് ഇതെന്ന് ഓര്‍മിപ്പിക്കുകയാണ് സുനില്‍ ഗാവസ്കര്‍.
ഐപിഎല്‍ 2020ല്‍ രാഹുല്‍ നായകത്വത്തില്‍ മികവ് കാണിച്ചാല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവാം. ക്യാപ്റ്റന്റെ ഉത്തരവാദിത്വം തലയിലിരിക്കുമ്പോഴും റണ്‍സ് കണ്ടെത്താം എന്ന് രാഹുലിന് തെളിയിക്കാം. ടീമിനെ പരുവപ്പെടുത്തി എടുക്കുന്നതിലൂടേയും ക്യാപ്റ്റന്‍സിയിലെ തന്റെ കഴിവ് രാഹുലിന് എല്ലാവരേയും ബോധ്യപ്പെടുത്താം, ഗാവസ്കര്‍ പറഞ്ഞു.
ഇന്ത്യക്ക് ഇപ്പോഴും കോഹ് ലിയും രോഹിത്തും രഹാനേയുമെല്ലാമുണ്ട്. എന്നാല്‍ മുന്പോട്ട് പോവുമ്പോള്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ക്ക് പരിഗണിക്കാം. അതിനാല്‍ കെ എല്‍ രാഹുലിന് നിര്‍ണായകമാണ് ഈ ടൂര്‍ണമെന്റ് എന്നും ഗാവസ്കര്‍ ചൂണ്ടിക്കാണിച്ചു.
സെപ്തംബര്‍ 20നാണ് ഐപിഎല്ലിലെ കിങ്സ് ഇലവന്റെ ആദ്യ കളി. കഴിഞ്ഞ രണ്ട് സീസണില്‍ അശ്വിനാണ് കിങ്സ് ഇലവനെ നയിച്ചത്. എന്നാല്‍ പോയിന്റ് ടേബിളില്‍ താഴേക്ക് വീണതോടെ അശ്വിനെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നു പഞ്ചാബ്. ഐപിഎല്‍ ലേലത്തിന് മുന്‍പ് തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് അശ്വിനെ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക