പട്ടാമ്പി: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നൽകിയതായി പരാതി.
മട്ടാഞ്ചേരി എസിപി ആയിരുന്ന സുരേഷിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയാണ് മാറ്റിയിരിക്കുന്നത്. കേസ് അട്ടിമറിക്കാനാണിതെന്ന ആരോപണമാണ് പരാതിക്കാരിയായ പട്ടാമ്പി സ്വദേശിനി ഉയർത്തുന്നത്.
ഡിവൈഎസ്പി സുരേഷ് പട്ടാമ്പി സിഐ ആയിരിക്കുമ്പോഴാണ് സംഭവം, 2016ൽ വീട്ടിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറിയെന്നാണ് സിനിമാ താരത്തിന്റെ ഭാര്യയായ യുവതിയുടെ പരാതി. 2017ൽ ഭർത്താവിന് ഈ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് വധഭീഷണി സന്ദേശം വന്നതോടെയാണ് പീഡനവിവരം യുവതി തുറന്ന് പറയുന്നത്.
നിരവധി നിയമ പോരാട്ടത്തിനൊടുവിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായത്. നിലവിൽ ക്രൈംബ്രാഞ്ചിനാണ് ഡിവൈഎസ്പി സുരേഷിനെതിരായ അന്വേഷണത്തിന്റെ ചുമതല. എന്നാൽ, കുറ്റാരോപിതന് അതേ ക്രൈംബ്രാഞ്ചിലേക്ക് തന്നെയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നതും. പരാതിയിൻമേൽ വധഭീഷണി അടക്കം നിലനിൽക്കുമ്പോൾ ഡി വൈ എസ് പി സുരേഷിന് ക്രൈം ബ്രാഞ്ചിലേക്ക് തന്നെ മാറ്റം നൽകിയത് കേസ് അട്ടിമറിക്കാനാണെന്നാണ് പരാതിക്കാരിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക