സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാൻ ജോൺസനൊപ്പമുള്ള ഓർമചിത്രങ്ങൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. ജോൺസൺ മാഷിനോടുള്ള ആദരസൂചകമായി 2014ൽ വിദേശത്തു സംഘടിപ്പിച്ച സംഗീതനിശയിലെ പൂർവകാല ചിത്രങ്ങളാണിത്. ചിത്രത്തിനൊപ്പം പ്രിയപ്പെട്ട ഷാനിനെക്കുറിച്ച് വേണുഗോപാൽ പങ്കുവച്ച നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിച്ചിരിക്കുകയാണ്.
‘ദോഹയിൽ 2014 ൽ നടന്ന ജോൺസൺ സംഗീത നിശയിൽ നിന്നും. സന്തോഷവതിയായി ഷാൻ, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്. തിരുവനന്തപുരത്ത് അവൾ കമ്പോസ് ചെയ്തൊരു പാട്ടിൽ എന്റെ വോയ്സ് റെക്കോർഡ് ചെയ്യാൻ അമ്മയോടൊപ്പം വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞത്’.– നൊമ്പരത്തോടെ വേണുഗോപാൽ കുറിച്ചു.
2016 ഫെബ്രുവരി 5–നാണ് ഗായികയും സംഗീതസംവിധായികയുമായ ഷാൻ ജോൺസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ വിയോഗം ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് വേണുഗാപാൽ പല തവണ നൊമ്പരത്തോടെ മനസ്സ് തുറന്നിട്ടുണ്ട്.
മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് ഷാൻ വേണുഗോപാലിനെ വിളിച്ച് തന്റെ പാട്ടു പാടാമോ എന്ന് ആവശ്യപ്പെട്ടത്. പാടാൻ പറഞ്ഞുറപ്പിച്ച ദിവസത്തേയ്ക്കു സ്റ്റുഡിയോ ബുക്ക് ചെയ്തു കാത്തിരുന്ന വേണുഗോപാലിനെത്തേടിയെത്തിയത് ഷാനിന്റെ മരണ വാർത്തയായിരുന്നു. ആ ദിനത്തെക്കുറിച്ചും ആ ദുരന്തവാർത്തയെക്കുറിച്ചും ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നും ഗായകൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക