തിരുവനന്തപുരം: ഓണക്കാലത്തെ കൂടിച്ചേരലുകൾ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകൾ. പൊതുഗതാഗത്തിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സർക്കാർ നൽകിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സർക്കാർ തുടർച്ചയായി നൽകിയിരുന്നു.
ഓണക്കാലമായതിനാൽ ടെസ്റ്റുകൾ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയർന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട് തെറ്റിദ്ധരിച്ച് ആരും അലക്ഷ്യമായി പുറത്തിറങ്ങരുതെന്ന് സർക്കാർ അന്നേ മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ തുടർന്നിങ്ങോട്ടുള്ള കണക്കുകളിൽ സമ്പർക്ക ബാധിതരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു–പ്രത്യേകിച്ച് സെപ്റ്റംബർ 7 മുതൽ.
കൊറോണ വൈറസ് ശരീരത്തിലെത്തി 5–6 ദിവസങ്ങൾക്കകം രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ലക്ഷണം കാണിക്കാനെടുക്കുന്ന സമയം 14 ദിവസം വരെ നീണ്ടേക്കാം. കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെ സ്രവം ഏഴു ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് കേരളത്തിൽ പലയിടത്തും പരിശോധിക്കുന്നത്. അതായത് ഓണക്കാലത്തെ സമ്പർക്കം കാരണം കോവിഡ് ബാധിച്ച ഒരാൾ സെപ്റ്റംബർ 7–10 ആകുമ്പോഴേക്കും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.
ഇടക്കാലത്തു കുറഞ്ഞതിനു ശേഷം സെപ്റ്റംബർ 7–10 മുതൽ എല്ലാ ജില്ലയിലും പുതിയ കോവിഡ് കേസുകൾ കുത്തനെ കൂടിയതോടെ, ഇവയിലേറെയും ഓണക്കാലത്തെ സമ്പർക്കത്തിലൂടെയാണെന്ന സംശയം ആരോഗ്യവകുപ്പ് പ്രകടിപ്പിക്കുന്നതും അതുകൊണ്ടാണ്. ഓണത്തിന് ജനം ജാഗ്രത പാലിച്ചോയെന്നതിന്റെ ഉത്തരം സെപ്റ്റംബർ ഒന്നിനു ശേഷം രണ്ടാഴ്ചയ്ക്കകം മനസ്സിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഓണത്തിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണു കണക്കുകൾ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ ഓരോ ജില്ലയിലും റിപ്പോർട്ട് ചെയ്ത കോവിഡ് സമ്പർക്ക കേസുകൾ രണ്ടാഴ്ചത്തെ ഇടവേളയിട്ടു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഓഗസ്റ്റ് 1 മുതൽ 14 വരെയുള്ള കണക്കെടുത്താൽ 14 ജില്ലകളിലായി സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 14,765 പേർക്കാണ്. ഓഗസ്റ്റ് 15 മുതൽ 28 വരെ 25,221 പേർക്കും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 11 വരെ 30,000 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എന്നാൽ സെപ്റ്റംബർ 12 മുതൽ 21 വരെയുള്ള 10 ദിവസത്തെ സമ്പർക്ക ബാധിതരുടെ എണ്ണം മേൽപ്പറഞ്ഞ കണക്കുകളെയെല്ലാം കടത്തിവെട്ടുന്നതാണ്. രണ്ടാഴ്ചക്കണക്കിലേക്ക് ഇനിയും 4 ദിവസം ബാക്കി നില്ക്കെ 33,859 പേർക്കാണ് ഇക്കാലയളവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഓഗസ്റ്റ് 1 മുതൽ രണ്ടാഴ്ചത്തെ ഇടവേളയിട്ടു പരിശോധിച്ചാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സമ്പർക്ക ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാകട്ടെ ഗുരുതര വർധനവും. ശേഷിക്കുന്ന പത്തനംതിട്ട, കോട്ടയം, കാസർകോട് ജില്ലകളിലും അടുത്തിടെ പ്രതിദിന സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർധന കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച ടെസ്റ്റുകളുടെ എണ്ണം കുത്തനെ കുറച്ചതാണ് സെപ്റ്റംബര് 21ന് കോവിഡ് രോഗികളുടെ എണ്ണം കുറയാനിടയാക്കിയത്. അപ്പോഴും പ്രതിദിന സമ്പർക്ക രോഗികളിലുണ്ടാകുന്ന വർധന ഈ ജില്ലകളിലും ആശങ്ക നിലനിൽക്കുന്നുവെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.
സോളാർ ലൈറ്റുകൾ മിഴിയടച്ചിട്ട് ഒന്നര വർഷം, രാത്രികാല അപകടങ്ങളുടെ കേന്ദ്രമായി പിലാത്തറ കെഎസ്ടിപി റോഡ്
ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 21 വരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 1,03,358 സമ്പർക്ക കേസുകളാണ്. അതിൽ 9038 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ നാലാംഘട്ട ഇളവുകളും സെപ്റ്റംബർ 21 മുതൽ കേരളത്തിൽ നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് ഇനിയും സമ്പർക്ക ബാധിതരുടെ എണ്ണം വർധിക്കുമെന്നത് ഉറപ്പ്. പൊതുചടങ്ങുകളിലും വിവാഹത്തിനും ഉൾപ്പെടെ ഇനി 100 പേർക്കു പങ്കെടുക്കാം. ഈ സാഹചര്യത്തിൽ ജാഗ്രതയോടെ കോവിഡ് പ്രതിരോധം ഉറപ്പാക്കുക മാത്രമാണു സംസ്ഥാനത്തിനു മുന്നിലുള്ള ഏക പോംവഴിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക