രാജ്യത്ത് തന്നെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് പൂനെ. 1.80 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തെയും പോലെ ഇവിടെയുള്ളവരുടെ ജീവിത രീതികളിലും കൊറോണ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നഗരത്തിന്റെ മനോഹാരിത ഒക്കെ നഷ്ടപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചുവന്ന തെരുവായ ബുധ്വര്പെട്ടിലും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പൂനെ ബുധ്വര്പെട്ടിലെ, മൂവായിരത്തോളം ലൈംഗിക തൊഴിലാളികള്‍ ജീവിതവൃത്തി നയിക്കുന്ന ചുവന്നതെരുവില്‍ കൊറോണ വരുത്തിയ മാറ്റങ്ങൾ ഞെട്ടിക്കുന്നതാണ്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കോണ്ടം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ കൊറോണക്കാലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് കോണ്ടം മാത്രമല്ല, മാസ്കും കൈയുറകളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. ചില ലൈംഗിക തൊഴിലാളികള്‍ തെര്‍മല്‍ സ്കാനറും കാല്കൊണ്ട് ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ ഡിസ്പെന്‍സറിയും കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ചുകഴിഞ്ഞു. ലൈംഗിക ബന്ധത്തിന് മുന്‍പ് കുളിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചുമയോ പനിയോ ഉള്ളവര്‍ക്ക് അകത്തേക്ക് പ്രവേശനവുമില്ല.
ലൈംഗിക തൊഴിലാളികളും സന്നദ്ധ സംഘടനകളും ഭരണകൂടവും കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ലോക്ക്ഡൗണിന് ശേഷം നാലുമാസക്കാലം ഒരു കോവിഡ് കേസ് പോലും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ അതിനുശേഷം 40ല്‍ അധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ 15 കേസുകള്‍ മാത്രമാണുള്ളത്. ഇവിടെ ഇതുവരെ രോഗം ആരുടെ ജീവനും കവര്‍ന്നെടുത്തിട്ടില്ല.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്കുള്ള എല്ലാ വഴികളും അടച്ചുപൂട്ടി. 24 മണിക്കൂറും പ്രദേശത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തി. ഇവിടെ വേശ്യാവൃത്തിയും നിര്‍ത്തിവയ്ക്കപ്പെട്ടു. ഇതിനൊപ്പം ഓരോ വീടുകളിലായി ശുചീകണ പ്രവൃത്തികള്‍ നടന്നു. ഇവിടെ താമസിച്ചുവന്ന എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കി. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്ക് മരുന്നുകള്‍ നല്കി. ബുധ്വര്പെട്ടില് നിന്ന് നാട്ടിലേക്ക് പോകാനാഗ്രഹിച്ചവര്ക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നല്കി.
ജനസാന്ദ്രത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. കോര്പറേഷന് അധികൃതര്‍ പ്രദേശത്ത് റോന്ത്ചുറ്റി, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കി. യഥാസമയം ഇത്തരം നടപടികള്‍ സ്വീകരിച്ചതിനാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിട്ടും കോവിഡ് കേസുകള്‍ വളരെയധികം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.
അണ്‍ലോക്ക് ഒന്നിന് ശേഷംഇവിടെ തൊഴില്‍ പുനഃരാരംഭിക്കാന്‍ അനുമതി നല്കി. ജൂലൈ അവസാനത്തോടെ അഞ്ച് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ 15 ദിവസത്തേക്ക് വീണ്ടും അടച്ചിട്ടു. ഇപ്പോള്‍ എല്ലാം സാധാരണനിലയിലേക്ക് മടങ്ങിവരികയാണ്. സന്നദ്ധ സംഘടനയായ സഹേലി സംഘ് നടത്തിയ സര്‍വേ പ്രകാരം, ഇവിടത്തെ ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും തൊഴിലിലേക്ക് മടങ്ങികഴിഞ്ഞു. കോര്പറേഷന് അധികൃതരമായി ചേര്‍ന്ന് ഇവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി. വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
ലൈംഗിക തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
കോവിഡ് രോഗലക്ഷണം അടക്കമുള്ളവ തിരിച്ചറിയാനുള്ള രീതികള്‍ നിര്‍ദേശങ്ങളിലുണ്ട്. സാനിറ്റൈസറുകള്‍, മാസ്കുകള്‍, കൈയുറകള്‍ എന്നിവ ഇപ്പോള്‍ ഗര്‍ഭ നിരോധന ഉറകള്‍ പോലെ നിര്‍ബന്ധമാക്കി. കസ്റ്റമര്‍ വരുന്നതിന് മുന്‍പായും മടങ്ങിപോയതിന് ശേഷവും സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു. ചില വേശ്യാലയങ്ങള്‍ തെര്‍മല്‍ സ്കാനറുകള്‍ അടക്കം വാങ്ങി. മറ്റു ചിലരാകട്ടെ ഫോണ്‍ സെക്സ് അടക്കമുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക