നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാൻ തയ്യാറെടുക്കവെ, നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയെ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. വാട്സ് ആപ്പ് ചാറ്റുകളുടെ പേരില്‍
താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന എന്‍സിബി എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തതെന്ന് നഗ്മ ചോദിച്ചു. ലഹരി ഉപയോഗിക്കാറുണ്ടെന്ന് കങ്കണ തന്നെ പറയുന്ന പഴയ വീഡിയോ പുറത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഇപ്പോഴത്തെ നടപടി നടിമാരെ സമൂഹത്തില്‍ അപമാനിക്കുന്നതാണെന്നും നഗ്മ അഭിപ്രായപ്പെട്ടു. നടിമാരായ ദീപികാ പാദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്, രാകുല്‍ പ്രീത് സിംഗ് ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ട എന്നിവരെയാണ് അടുത്ത ദിവസങ്ങളില്‍ എൻസിബി ചോദ്യം ചെയ്യുന്നത്.
ദീപിക പദുകോണിനോട് വെള്ളിയാഴ്ചയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന് എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയാ ചക്രബര്‍ത്തി നടിമാരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു. ലഹരിമരുന്ന് ആവശ്യപ്പെട്ട് ടാലന്റ് മാനേജറുമായി ദീപിക 2017ല്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. അതേ സമയം കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നടി റിയാചക്രബര്ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക