ശക്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലൂര് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. കിങ്സ് ഇലവന് പഞ്ചാബ് ആവട്ടെ കയ്യകലത്തില്‍ നിന്ന് നഷ്ടപ്പെട്ട ജയത്തിന്റെ നിരാശ മാറ്റാനും.
ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ക്കാണ് ഇതുവരെ ദുബായ് വേദിയായത്. രണ്ട് വട്ടവും ടോസ് നേടിയ നായകന്മാര് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. എന്നാല്‍ രണ്ടിലും ടോസ് നേടിയ ടീം തോറ്റു. രണ്ടാമത് ഫീല്‍ഡ് ചെയ്യുമ്പോഴുള്ള മഞ്ഞിന്റെ ഘടകമാണ് ഇവിടെ ടീമുകള്‍ പരിഗണിക്കുന്നത്. കിങ്സ് ഇലവന് പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരത്തില്‍ ടോസ് നേടുന്ന ക്യാപ്റ്റന്‍ എന്ത് തീരുമാനം എടുക്കുമെന്നത് കൗതുകമുണര്‍ത്തുന്നതാണ്.
ഡിവില്ലിയേഴ്സ് ആണ് കിങ്സ് ഇലവന് വലിയ ഭീഷണി ഉയര്‍ത്തുന്നത്. പഞ്ചാബിനെതിരെ മികച്ച റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സിനുള്ളത്. 2017 മുതല്‍ കിങ്സ് ഇലവന് പഞ്ചാബിന് എതിരായ 5 ഇന്നിങ്സുകളില്‍ നാലിലും ഡിവില്ലിയേഴ്സ് അര്‍ധ ശതകം കണ്ടെത്തി.
ഇതില്‍ മൂന്ന് വട്ടവും അര്‍ധ ശതകം നേടി ഡിവില്ലിയേഴ്സ് പുറത്താവാതെ നിന്നു. 2019 സീസണില്‍ കിങ്സ് ഇലവനെതിരെ പുറത്താവാതെ 59, 82 എന്നതാണ് ഡിവില്ലിയേഴ്സിന്റെ സ്കോര്‍. നാലാമത് ഡിവില്ലിയേഴ്സ് ബാറ്റ് ചെയ്യുമ്പോള്‍ ഡെത്ത് ഓവറുകളില്‍ കിങ്സ് ഇലവന് തലവേദനയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഡെത്ത് ഓവറുകളിലാണ് പഞ്ചാബിന് കളി നഷ്ടപ്പെട്ടത്.
കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി 16-20 ഓവറിന് ഇടയില്‍ 201 റണ്‍സ് ആണ് ഡിവില്ലിയേഴ്സ് സ്കോര്‍ ചെയ്തത്. സ്ട്രൈക്ക് റേറ്റ് 254.4. അതില്‍ ഭൂരിഭാഗം റണ്‍സും വന്നത് പഞ്ചാബിനെതിരെ. 2018 മുതല്‍ ഡെത്ത് ഓവറുകളില്‍ 91 റണ്‍സ് ആണ് ഡിവില്ലിയേഴ്സ് നേടിയത്. സ്ട്രൈക്ക്റേറ്റ് 250. പറത്തിയത് 11 സിക്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക