കുവൈത്ത് പാർലമെന്റ് 1976 ൽ പാസ്സാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി.
നിയമലംഘകർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമഭേദഗതി പാർലമെന്റിന്റെ പരിഗണനക്ക് അയച്ചു. ഡ്രൈവിങിനിടെ മൊബൈൽ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് അഞ്ഞൂറ് ദിനാർ വരെ പിഴയും മൂന്നു മാസം വരെ തടവും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.
ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും 500 ദിനാർ വരെ പിഴയും ആണ് പരമാവധി ശിക്ഷ. റെഡ് സിഗ്നൽ മറികടക്കുക, മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ അപകടമുണ്ടാകും വിധം അശ്രദ്ധമായി വാഹനം ഓടിക്കുക, പൊതുനിരത്തുകളിൽ വാഹനം കൊണ്ടുള്ള അഭ്യാസപ്രകടനം, വൺവേ തെറ്റിക്കൽ, സ്വകാര്യവാഹനങ്ങളുപയോഗിച്ചു ടാക്സി സർവീസ് നടത്തൽ തുടങ്ങിയ നിയമലംഘങ്ങൾക്കാണ് 500 ദിനാർ വരെ പിഴയും മൂന്നു മാസം തടവും അനുഭവിക്കേണ്ടി വരിക.
വിദേശികളെ ജയിൽ വാസത്തിനു ശേഷം നാടുകടത്തും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം വലിയ രീതിയിൽ അപകടങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ കടുത്ത ശിക്ഷയാണ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഹാൻഡ് സെറ്റ് ഉപയോഗിക്കുന്നവർക്ക് നിർദിഷ്ട ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആണ് നിയമഭേദഗതി ശിപാർശ ചെയ്തത്. നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത മന്ത്രിസഭ ബിൽ പാർലമെന്റിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക