ന്യൂഡല്‍ഹി: ചരക്കു സേവന നികുതി നിയമം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചതായി സി.എ.ജി. കണ്ടെത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി. നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ വരുമാനം കണക്കാക്കുന്നതിനും ഈ വര്‍ഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത് ചെയ്തതെന്നാണ് കണ്ടെത്തല്‍. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
സി.എഫ്.ഐയില്‍ (കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍) 47,272 കോടി രൂപ നിലനിര്‍ത്തുകയും 2017-18, 2018-19 സാമ്പത്തികവര്‍ഷങ്ങളില്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്.
കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചത്.
ധനമന്ത്രാലയങ്ങളുടെ അധിക ധനാഭ്യര്‍ഥനയും നികുതിയും അനുബന്ധ നിയമങ്ങളും ഉള്‍പ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനെടെ, സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നല്‍കുമെന്നും പിന്നീട് അവര്‍ മാറ്റിപ്പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നല്‍കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവര്‍ നിലപാടെടുത്തു. നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്ര നിലപാടിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക