എന്റെ വാക്കു കേൾക്കാതെ നീ പോയി, ഇവിടെ ലോകം ശൂന്യമായിപ്പോയി, ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല’- ഉറ്റ സുഹൃത്തിന്റെ വേർപാടിൽ പറയാൻ വാക്കുകളില്ലാതെ ഇളയരാജ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലാണ് തന്റെ പ്രിയ ബാലുവിന് അദ്ദേഹം യാത്രാമൊഴി നേർന്നത്. നീണ്ട നിശബ്ദതയ്ക്ക് ഒടുവിലെ അളവില്ലാത്ത ദുഃഖത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർക്ക് വേദനയാവുകയാണ്.
‘ബാലൂ’ എന്ന വിളിയോടെയാണ് ഇളയരാജയുടെ വിഡിയോ തുടങ്ങുന്നത്. ഏതാനും വാചകങ്ങളിലൂടെ തമിഴിലാണ് തന്റെ പ്രിയ മിത്രത്തിന് വിടചൊല്ലിയത്. “ബാലൂ, പെട്ടെന്ന് എഴുന്നേറ്റ് വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല. കേട്ടില്ല. പോയിക്കളഞ്ഞു. എങ്ങോട്ട് പോയി? ഗന്ധര്വ്വന്മാര്ക്കായി പാടാനാണോ പോയത്? ഇവിടെ ലോകം ശൂന്യമായിപ്പോയി. ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല. സംസാരിക്കാനായി വാക്കുകള്‍ വരുന്നില്ല. പറയാന്‍ കാര്യവുമില്ല. എന്ത് പറയണമെന്നുതന്നെ അറിയില്ല. എല്ലാ ദു:ഖത്തിനും ഒരു അളവുണ്ട്. ഇതിന് അളവില്ല” ഇളയരാജ പറഞ്ഞു.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന, ആദ്യ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്ന ഓഗസ്റ്റ് 14ന് ഫേസ്ബുക്കിലൂടെ ഇളയരാജ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ പ്രിയസുഹൃത്തിനെ രോഗക്കിടക്കയില്‍ നിന്ന് തിരികെ വിളിച്ചുകൊണ്ടുള്ളതായിരുന്നു അത്. നിനക്കുവേണ്ടി കാത്തിരിക്കുകയാണെന്നും നമ്മുടെ സൗഹൃദം സിനിമയില്‍ ആരംഭിച്ചതും അവസാനിച്ചുപോകുന്നതുമല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകരുടെ മനസു കീഴടക്കിയിരുന്നു.
എസ്പി ബാലസുബ്രഹ്മണ്യം എന്ന പേരിനൊപ്പം ലോകം ഏറ്റവും കേട്ടിട്ടുള്ളത് ഇളയരാജയുടേതാണ്. ഇരുവരും ഒന്നിച്ച എല്ലാ ഗാനങ്ങളും സംഗീതലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിട്ടുണ്ട്. ഇളയരാജയുമായുള്ള എസ്പിബിയുടെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സിനിമയില്‍ ഒരുമിക്കുന്നതിനു മുന്‍പേ സംഗീത പരിപാടികളിൽ ഇവർ ഒന്നിച്ചായിരുന്നു.
ഹാര്‍മോണിയം വാദകന്റെ റോളിലായിരുന്നു ഇളയരാജ. അതിന് ശേഷമാണ് സംഗീതപ്രേമികളെ കോൾമയിൽ കൊള്ളിച്ച ഗാനങ്ങൾ പിറവിയെടുത്തത്. ഇളയരാജയുടെ സിനിമയിലേക്കുള്ള വരവിന് മുന്‍പേ എസ് പി ബി ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നുവെങ്കിലും ‘ഇളയരാജ എഫക്ട്’ ആണ് അദ്ദേഹത്തിന് വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. ഇന്നും സംഗീത പ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇരുവരും ഒന്നിച്ച ഗാനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക