ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന് പഞ്ചാബ്-രാജസ്ഥാന് റോയല്‍സ് പോര്. മിന്നും ഫോമില്‍ നില്ക്കുന്ന കെ എല്‍ രാഹുലും സഞ്ജു സാംസണും നേര്‍ക്ക് നേര് വരുന്നു എന്നതാണ് ഇവിടെ ആരാധകരെ ആവേശത്തിലാക്കുന്നത്.
സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈയെ തകര്‍ത്ത് തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്. മധ്യനിര ബാറ്റിങ് രാജസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും സ്മിത്തും, സഞ്ജുവും ഫോമിലാണെന്നത് അവര്‍ക്ക് ആശ്വാസം നല്കുന്നു. ചെന്നൈക്കെതിരെ 32 പന്തില്‍ സഞ്ജു 74 അടിച്ചെടുത്തപ്പോള്‍ 47 പന്തില്‍ നിന്നാണ് സ്മിത്ത് 69 റണ്‍സ് കണ്ടെത്തിയത്.
ഡേവിഡ് മില്ലര്‍, റോബിന് ഉത്തപ്പ, യശസ്വി ജയ്സ്വാല്‍ എന്നിവര്‍ക്ക് ആദ്യ കളിയില്‍ തിളങ്ങാനായില്ല. ബൗളിങ്ങിലേക്ക് വരുമ്പോള്‍ സ്പിന്നര്‍ രാഹുല്‍ തെവാതിയയും ആര്‍ച്ചറും, ശ്രേയസ് ഗോപാലും മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ പൂര്‍ണ ആത്മവിശ്വാസത്തിലേക്ക് രാജസ്ഥാന് എത്തിയിട്ടില്ല.
രണ്ട് കളിയില്‍ നിന്ന് തോല്‍വിയും ജയവുമായാണ് പഞ്ചാബിന്റെ വരവ്. ഡല്‍ഹിക്കെതിരെ സൂപ്പര്‍ ഓവറില്‍ തോല്‍വി നേരിട്ടപ്പോള്‍, ആര്‍സിബിയെ ക്യാപ്റ്റന്റെ മികവില്‍ പഞ്ചാബ് തോല്‍പ്പിച്ചു. രാഹുലിന്റെ 132 റണ്‍സ് മികവില്‍ 97 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ആര്‍സിബിക്കെതിരെ പഞ്ചാബ് ബൗളര്‍മാരില്‍ ആരുടേയും ഇക്കണോമി എട്ടിന് മുകളില്‍ കടന്നില്ല എന്നതും ശ്രദ്ധേയമാണ്.
രാജസ്ഥാനെതിരെ മികച്ച കണക്കുകളാണ് രാഹുലിനുള്ളത്. രാജസ്ഥാനെതിരെ ഏഴ് കളിയില്‍ നിന്ന് 275 റണ്‍സ് രാഹുല്‍ കണ്ടെത്തി. 55 ആണ് ബാറ്റിങ് ശരാശരി. മൂന്ന് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാനെതിരെ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തവരില്‍ മൂന്നാമതാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക