ലൈഫ് മിഷനില്‍ സിബിഐ അന്വേഷണത്തിന് എതിരെ കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ. മുഖ്യമന്ത്രിയും മന്ത്രിമാരും ചൊവ്വാഴ്ച അടിയന്തര യോഗംചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സിബിഐ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
ലൈഫ്മിഷൻ ഇടപാടിൽ സിബിഐ കേസെടുത്തതിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം പങ്കെടുത്ത യോഗത്തിലാണ്. ചൊവ്വാഴ്ച ചേർന്ന യോഗത്തെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥരെ പോലും അറിയിച്ചില്ല. സാധാരണ ഇത്തരം നയരൂപീകരണ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുക്കേണ്ടതാണ്.
എ ജി നൽകിയ നിയമോപദേശം മുഖ്യമന്ത്രി ഈ യോഗത്തിൽ വെച്ചാണ് മന്ത്രിമാരെ അറിയിച്ചത്. Fcri നിയമ പ്രകാരം കേസെടുത്ത സിബിഐ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശം മന്ത്രിമാർ അംഗീകരിച്ചു.
തുടർന്ന് ലൈഫ്മിഷൻ സി.ഇ.ഒ യു.വി. ജോസിനോട് കേസ് കൊടുക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. എ.ജിയുടെ ഓഫീസ് ഉടൻതന്നെ നടപടികൾ പൂർത്തിയാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഈ നടപടികൾക്ക് ഒദ്യോഗിക അംഗീകാരം നൽകുക മാത്രമാണ് ചെയ്തത്.
മന്ത്രിസഭാ തീരുമാനം വന്ന് ഒരു മണിക്കൂറിനകം സർക്കാർ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഓർഡിനൻസിലൂടെ സിബിഐ നടപടികൾക്ക് തടയിടാനുള്ള നീക്കം പാളിയപ്പോഴാണ് ഹൈക്കോടതി വഴി സിബിഐ നേരിടാനുള്ള സർക്കാർ തീരുമാനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക