കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രവർത്തിക്കുക.
കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ് രജിസ്ട്രേഷനും കേരള, കാലിക്കറ്റ്, കണ്ണൂർ എന്നിവിടങ്ങളിലെ വിദൂരവിഭ്യാഭ്യാസവും സർവകലാശാലയ്ക്ക് കീഴിലാകും.
അവയിലേക്കുള്ള പ്രവേശനം ഓപ്പൺ സർവകലാശാലയാകും നടത്തുക. ഇവിടെ നിലവിലുള്ള വിദ്യാർഥികൾ ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങൾ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പൺ സർവകലാശാലയുടെ ഭാഗമാകും. പിന്നീട് കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാകില്ല.
നിലവിലുള്ള സർവകലാശാലകളുടെ അക്കാദമിക് കൗൺസിൽ തീരുമാനിക്കുന്ന കോഴ്സുകൾ തന്നെയാണ് തുടരുക. അത് ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് കൗൺസിലിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. അധ്യാപകരും കൗൺസിൽ അംഗങ്ങളും പുതിയ സർവകലാശാലയുടെ ഭാഗമായി തുടരും. പുതിയ കോഴ്സ് അതത് സർവകലാശാലകൾക്ക് തീരുമാനിക്കാം. തൊഴിൽ അധിഷ്ഠിത കോഴ്സ്, സ്ത്രീകൾ, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കെല്ലാം കൂടുതൽ പ്രയോജനകരമാകുന്ന കോഴ്സ് കൊണ്ടുവരും.
വൈസ് ചാൻസലർ, പ്രൊ വൈസ് ചാൻസലർ തുടങ്ങിയവരെ ഉടൻ തീരുമാനിക്കും. അക്കാദമിക് കൗൺസിൽ, എക്സിക്യൂട്ടീവ് കൗൺസിൽ തുടങ്ങിയവ ഉടൻ രൂപീകരിക്കും. സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചതിനുശേഷം യുജിസിയുടെ അംഗീകാരം ലഭിച്ചാൽ മതിയാകും. ആദ്യ ബാച്ച് പഠനം പൂർത്തിയാക്കുമ്പോഴേക്കും അംഗീകാരം ലഭ്യമാകും.
നിലവിൽ വിദൂര സർവകലാശാലയിൽ പഠിക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാർഥികളെ കൂടാതെ 30,000 വിദ്യാർഥികൾക്കുകൂടി ഉപരിപഠനം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക