പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എല്‍ജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പുതിയ വിവരങ്ങൾ. 143 സീറ്റുകളിലും മല്‍സരിക്കാനുള്ള ശ്രമത്തില്‍ നിന്ന് ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) പിന്മാറുന്നതായി സൂചന. എന്‍ഡിഎ മുന്നണിയുമായുള്ള ധാരണയുടെ ഭാഗമായി 30 സീറ്റിലായിരിക്കും പാര്‍ട്ടി മല്‍സരിക്കുകയെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.
ഇതോടെ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ സഖ്യത്തിന് ബിജെപി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ എല്‍ജെപി അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാവുന്നത്. ചിരാഗ് പാസ്വാന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നും 143 സീറ്റുകളില്‍ മത്സരിക്കണമെന്നും എല്‍ജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എല്‍ജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന് തിങ്കളാഴ്ച ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ച് അന്ത്യശാസനം നല്‍കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ 143 സീറ്റുകളില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാന് നഡ്ഡയെ അറിയിച്ചിരുന്നു. ഈ ആവശ്യങ്ങളിലാണ് ഇപ്പോള്‍ നാടകീയമായ തിരശ്ശീല വീണിരിക്കുന്നത്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക