കേരളത്തിൽ ഐ സി എം ആർ നടത്തിയ സിറോ സർവേ ഫലം പുറത്ത്. സർവേയുടെ അടിസ്ഥാനത്തിൽ 23 ലക്ഷം പേർക്കു വരെ കോവിഡ് വന്നു പോയിട്ടുണ്ടാകാമെന്ന് വിദഗ്ധരുടെ നിഗമനം. ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്.
എറണാകുളം, തൃശൂർ , പാലക്കാട് ജില്ലകളിൽ ഓഗസ്റ്റ് അവസാനവാരത്തിലാണ് സിറോ സർവേ നടന്നത്. 1181 പേരെ പരിശേധിച്ചതിൽ 11 പേർക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തി. നിരക്ക് -0.8% . ഇതിന്റെ ആറു മുതൽ 10 ഇരട്ടി വരെ ആളുകൾക്ക് രോഗം വന്നിരിക്കാമെന്നാണ് സർവേയുടെ അടിസ്ഥാനത്തിലുള്ള നിഗമനം.
അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതർ 2.29 ലക്ഷം . ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേർക്ക് രോഗം വന്നു പോയിട്ടുണ്ടാകാം. ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനം വൈറസ് ബാധിതരായാൽ രോഗം മൂർധന്യാവസ്ഥയിലെത്തി കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ കണക്കനുസരിച്ച് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന്റെ കോവി ഡ് മൂർധന്യാവസ്ഥ ഇനിയും അകലെയാണെന്ന് ചുരുക്കം .
അതേ സമയം സർവേ ഫലം ഓഗസ്റ്റിലെ കണക്കുകൾ പ്രകാരമാണെന്നും ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കാമെന്നും അനുമാനമുണ്ട്. സർവേ ഫല പ്രകാരം, പോസിറ്റീവാകുന്നവരെ പരിശോധനയിൽ തിരിച്ചറിയാത്തത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കുറവാണെന്നും ഇത് മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടെന്നുമാണ് വിലയിരുത്തൽ.
ഒരേ സമയം ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നാണ് സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്. ഈ മാസം പകുതിയോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്ന ആദ്യ നിഗമനം ഈ മാസം അവസാനമെന്ന് തിരുത്തിയാണ് പുതിയ സാധ്യതാ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക