റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. റംസിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടിയും മാതാവുമുള്‍പ്പെടെ കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് സൂചന.
ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചെങ്കിലും ലോക്കല്‍ പൊലീസ് ഹാരിസിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി.
സീരിയല്‍ നടിയുടെ ഇടക്കാല മുന്‍കൂര്‍ജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിച്ചശേഷം നടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം ഹാരിസിന്റെ അമ്മയെയും ചോദ്യം ചെയ്യും. റംസിയുടെ മരണത്തില്‍ ഇവര്‍ക്കുള്ള പങ്ക്ചോദ്യം ചെയ്യലില്‍ വ്യക്തമായാല്‍ ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കാനാണ് നീക്കം.
സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് ജാമ്യം
മരിക്കും മുമ്ബ് റംസിയും ഹാരിസിന്റെ മാതാവുമായുള്ള ഫോണ്‍ സംഭാഷണം കേസില്‍ നിര്‍ണായകമാണ്. കഴിഞ്ഞമാസം മൂന്നിനായിരുന്നു റംസിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഹാരിസുമായി 8 വര്‍ഷമായി പ്രണയത്തിലായിരുന്നു റംസി.
റംസിയുമായി കൂടുതല്‍ അടുത്ത ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ റംസിയെ കൂട്ടിക്കൊണ്ടുപോയതില്‍ ദുരൂഹതയുള്ളതായ റംസിയുടെ വീട്ടുകാരുടെ ആരോപണത്തില്‍ വ്യക്തത വരുത്താനാണ് നടിയെ ചോദ്യം ചെയ്യുന്നത്.
ലൊക്കേഷനില്‍ കുഞ്ഞിനെ നോക്കാനും സഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നാണ് നടി ലോക്കല്‍ പൊലീസിന് മൊഴി നല്‍കിയത്. ഗര്‍ഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗര്‍ഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
ലൊക്കേഷനുകളില്‍ വരണമെന്ന റംസിയുടെ നിര്‍ബന്ധത്തിനാണ് കൊണ്ടുപോയത്. വീട്ടില്‍ തനിച്ച് ബോറടിക്കുന്നുവെന്ന് പറഞ്ഞതിനാല്‍ കൂടെ കൂട്ടിയെന്നാണ് നടി ലോക്കല്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ നടിക്ക് ഗര്‍ഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം.ബംഗളുരുവിലെ ഒരു ആശുപത്രിയിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്.
ഗര്‍ഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ സാഹചര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബംഗളുരുവിലെ ഡോക്ടറെ കണ്ടാലേ അറിയൂ. ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നും വ്യക്തമാകണം. ഇതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോകും. ബംഗളൂരുവില്‍ ഗര്‍ഭച്ഛിദ്രത്തിന് സീരിയല്‍ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക