കോവിഡ് ചികില്‍സയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍യാത്ര. കാറില്‍ ട്രംപിനെക്കൂടാതെ മറ്റ് രണ്ടുപേരുമുണ്ട്. അണികളെ ആവേശംകൊള്ളിക്കാനുള്ള ചെറുയാത്രയെന്നാണ് വിശദീകരണം.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് ന്യായീകരിച്ചു. കോവിഡ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഓക്സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തീവ്രരോഗബാധിതരിലാണ് ഓക്സിജന്‍ ലെവല്‍ താഴുന്നത്. അതേസമയം ആശുപത്രിക്ക് പുറത്തു കാത്തുനില്ക്കുന്ന അനുയായികളെ ട്രംപ് വാഹനത്തിനുള്ളിലിരുന്ന് അഭിവാദ്യം ചെയ്തു. അതേസമയം രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.
പ്രസിഡന്റിന് സ്റ്റിറോയിഡുകള്‍ നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. രോഗിയുടെ നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് എഴുപത്തിനാലുകാരനായ ട്രംപിന് നല്‍കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തേണ്ടത് കണക്കിലെടുത്താണ് ഇത്തരം ചികില്സാമാര്ഗങ്ങള് സ്വീകരിക്കുന്നതെന്നും സൂചനയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക