സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരെ പഞ്ചാബ് കളത്തിലിറങ്ങിയപ്പോള്‍ ക്രിസ് ഗെയ്ല് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പഞ്ചാബ് പരിശീലകന് അനില്‍ കുംബ്ലേ.
അവസാന നിമിഷം ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഗെയ്ലിന് മാറി നില്‍ക്കേണ്ടി വന്നു എന്നാണ് കുംബ്ലേ പറയുന്നത്. സണ്‍റൈസേഴ്സിന് എതിരെ ഗെയ്ല് കളിക്കേണ്ടതായിരുന്നു. പക്ഷേ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് അവസാന നിമിഷം ഗെയ്ലിന് മാറി നില്‍ക്കേണ്ടി വന്നു, മത്സര ശേഷം കുംബ്ലേ പറഞ്ഞു.
ഐപിഎല്ലില്‍ പഞ്ചാബ് കളിച്ച ആറ് കളിയിലും ഗെയ്ലിനെ ബാറ്റിങ്ങിന് ഇറക്കിയില്ല. ഹൈദരാബാദിന് എതിരെ ഓള്‍റൗണ്ടര്‍ മാക്സ്വെല്ലിന് പകരം ഗെയ്ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്ന് സൂചനയുണ്ടായിരുന്നു. പഞ്ചാബിന്റെ ബാറ്റിങ് പരിശീലകന് വസീം ജാഫര്‍ ഇത് സംബന്ധിച്ച സൂചനയും നല്കി.
കളിക്കാരന്, മെന്റര്‍ എന്നീ നിലകളില്‍ പഞ്ചാബിന്റെ അവിഭാജ്യ ഘടകമാണ് ഗെയ്ല് എന്നാണ് മായങ്ക് അഗര്‍വാള്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാവരുമായും അദ്ദേഹം സംസാരിക്കുന്നു. നിര്‍ണായകമായ സംഭാവനകള്‍ നല്കുന്നു. ഗെയ്ല് കളിക്കുന്നത് കാണുന്നതും, സംസാരിക്കുന്നതും വിസ്മയിപ്പിക്കുന്നതാണെന്നും മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി 13 കളികളാണ് ഗെയ്ല് കളിച്ചത്. സ്കോര്‍ ചെയ്തത് 490 റണ്‍സ്. ബാറ്റിങ് ശരാശരി 40.83. സ്ട്രൈക്ക്റേറ്റ് 153.60. ഈ സീസണില്‍ ഗെയ്ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എങ്കില്‍ രാഹുല്‍-മായങ്ക് ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കണം എന്നതാണ് പഞ്ചാബിന് തലവേദന സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക