തിരുവനന്തപുരം: രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വലതുപക്ഷ ആക്ടിവിസ്റ്റും അയ്യപ്പ ധര്‍മ്മ സേനാ നേതാവുമായ രാഹുല്‍ ഈശ്വര്‍. ബ്രാഹ്മണ സമുദായമോ സവര്‍ണ ഹിന്ദു സമുദായമോ ആക്രമിക്കപ്പെടുമ്ബോള്‍ രാഷ്ട്രീയ പാര്‍ട്ടികളോ സാമൂഹിക സംഘടനകളോ രംഗത്ത് വരാറില്ലെന്നും രാഹുല്‍ പറയുന്നു. കരൗലിയില്‍ ഉണ്ടായ സംഭവം അങ്ങേയറ്റം വേദനാജനകവും ക്രൂരവുമാണെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുന്നു.
ദളിതരുടെയും മുസ്ലീങ്ങളും ജീവനുകള്‍ക്ക് വിലയുണ്ടെന്ന് താന്‍ കരുതുന്നുണ്ടെന്നും അതുപോലെ തന്നെ ബ്രാഹ്മണരുടെ ജീവനും വിലയുണ്ടെന്നും രാഹുല്‍ വീഡിയോയിലൂടെ പറയുന്നു. കരൗലിയിലെ പൂജാരി കൊല്ലപ്പെട്ട സംഭവത്തെ രാജസ്ഥാന് സര്‍ക്കാര്‍ അപലപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സംഭവത്തിന് പിന്നില്‍ കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും രാഹുല്‍ പറയുന്നു.
രാജസ്ഥാനിലെ കരൗലി ജില്ലയിലെ സപോത്രയില് ഇന്നലെയാണ് സംഭവം നടന്നത്. ഇവിടത്തെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ കീഴ്തലുള്ള 5.2 ഏക്കര്‍ ഭൂമിയുടെ പേരില്‍ ആരംഭിച്ച തര്‍ക്കമാണ് പൂജാരിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. വരുമാന മാര്‍ഗമെന്നോണം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ബാബു ലാല്‍ വൈഷ്ണവിന് നല്‍കിയിരുന്ന സ്ഥലത്തില്‍ അദ്ദേഹം വീട് പണിയാന്‍ ആരംഭിച്ചതോടെ സ്ഥലത്തെ ‘മീണ’ സമുദായത്തില്‍പ്പെട്ടവര്‍ തര്‍ക്കവുമായി എത്തുകയായിരുന്നു. തര്‍ക്കം ഗ്രാമ മുഖ്യര്‍ ബാബു ലാലിന് അനുകൂലമായി തീരുമാനമെടുത്തിരുന്നു.
എന്നാല്‍ തര്‍ക്ക ഭൂമിയിലേക്കു ബാബു ലാല്‍ തന്റെ കാര്‍ഷിക വിളകള്‍ ഇറക്കിവച്ചപ്പോള്‍ വീണ്ടും ഇവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ശേഷം ഇവര്‍ വിളകള്‍ തീകൊളുത്തി നശിപ്പിക്കുകയും ശേഷം ബാബു ലാലിന്റെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.മരണപ്പെടും മുന്‍പ് ആശുപത്രിയില്‍ വച്ച്, തന്നെ ആക്രമിച്ചത് ആറ് പേര് ചേര്‍ന്നാണെന്നു ബാബു ലാല്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കൈലാഷ് മീണയെന്നു പേരുള്ളയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക