ഉത്തർപ്രദേശിലെ ഹത്രാസിൽ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സെപ്തംബര്‍ 14നായിരുന്നു പെണ്‍കുട്ടി വീടിനടുത്ത് വച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. തുടർന്ന് 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് പെൺകുട്ടി മരിക്കുന്നത്. പീഡനത്തിന് പുറമെ പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ പോലീസ് തിരക്കിട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദത്തിനു വഴിവച്ചിരുന്നു. സംഭവത്തിന് ശേഷവും യുപി പോലീസ് കുടുംബത്തോട് മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും മാധ്യമപ്രവർത്തകരുൾപ്പെടെ ആർക്കും പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചില്ലെന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഹത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ കയ്യേറ്റം ചെയ്തതും രാജ്യത്താകെ പ്രതിഷേധമുണ്ടാക്കി. ഒടുവിൽ ഹത്രാസ് സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക