അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഇന്നാരംഭിക്കും. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഇൻസ്റ്റിട്യൂട്ടുള്ളത്. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ സംസാരിക്കും.
കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്.ടി.പി.സി.ആര്, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന് സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജമായി കഴിഞ്ഞു. മറ്റു പ്രധാന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ വൈറോളജി വിഭാഗം തലവനായും തുടര്‍ന്ന് എന്‍.ഐ.എയില്‍ തന്നെ എമിരറ്റസ് സയന്റിസ്റ്റായും സേവനമനുഷ്ടിച്ച ഡോ. അഖില്‍ സി. ബാനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സ്ഥാനമേറ്റിട്ടുണ്ട്. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂർണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേര്‍ണിംഗ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.
കോവിഡ് രോഗബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയാതായി ആരോഗ്യവകുപ്പ്
രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്സുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍. ഇതോടൊപ്പം ബി.എസ്.എല്‍ 3 ലബോറട്ടറി സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു വിഭാഗങ്ങള്‍ 1 ബി ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക