37 ഐപിഎല്‍ മത്സരങ്ങളാണ് ഇതുവരെ കഴിഞ്ഞത്. ചിലര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നപ്പോള്‍ മറ്റ് ചിലര്‍ നിരാശപ്പെടുത്തി. പൊന്നും വിലകൊടുത്ത് ഫ്രാഞ്ചൈസികള്‍ വാങ്ങിയവരില്‍ പലരും ഈ നിരാശപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. അങ്ങനെ ഫ്രാഞ്ചൈസികളേയും, ആരാധകരേയും നിരാശപ്പെടുത്തിയ താരങ്ങള്‍…
പാറ്റ് കമിന്‍സ്
15.5 കോടി രൂപക്കാണ് പാറ്റ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ കൊല്‍ക്കത്തക്ക് വേണ്ടി ഈ സീസണില്‍ ഇതുവരെ കമിന്‍സ് വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രമാണ്. ഇക്കണോമി 8.42. ബൗളിങ്ങിനേക്കാള്‍ മികവ് ബാറ്റിങ്ങില്‍ കൊണ്ടുവരാന്‍ കമിന്‍സിനായി. 161 എന്ന സ്ട്രൈക്ക്റേറ്റില്‍ 126 റണ്‍സ് ആണ് കമിന്‍സ് നേടിയത്. മുംബൈക്കെതിരെ അര്‍ധ ശതകം നേടി ടീമിനെ മാനക്കേടില്‍ നിന്ന് കമിന്‍സ് രക്ഷിച്ചിരുന്നു.
മാക്സ്വെല്
10.75 കോടി രൂപക്കാണ് മാക്സ് വെല്ലിനെ പഞ്ചാബ് ടീമിലെത്തിച്ചത്. 2014ലെ മാക്സ് വെല്ലിന്റെ ഹീറോയിസം ഓര്‍മയില്‍ വെച്ചായിരുന്നു പഞ്ചാബിന്റെ ഈ നീക്കം. എന്നാല്‍ 2014ലെ മികവ് പുറത്തെടുക്കാന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചില്ല.
സീസണിലെ ആദ്യ 9 മത്സരങ്ങളില്‍ മാക്സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് ഒരു സിക്സ് പോലും വന്നില്ല. ഇതുവരെ നേടിയത് 58 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 100ല്‍ താഴെ. ബൗളിങ്ങില്‍ വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. ബാംഗ്ലൂരിന് എതിരെയായിരുന്നു ഇത്.
ഷെല്‍ഡന്‍ കോട്രല്‍
8.5 കോടി രൂപയാണ് വിന്‍ഡിസ് പേസര്‍ ഷെല്‍ഡന്‍ കോട്രലിന് വേണ്ടി കിങ്സ് ഇലവന് പഞ്ചാബ് മുടക്കിയത്. സീസണിന്റെ തുടക്കത്തില്‍ സല്യൂട്ടുമായി ക്രീസില്‍ നിറയാന്‍ കോട്രലിന് സാധിച്ചെങ്കിലും മത്സരങ്ങള്‍ മുന്പോട്ട് പോയതോടെ സല്യൂട്ടും അപ്രതക്ഷ്യമായി. കോട്രല്‍ വീഴ്ത്തിയ ആറ് വിക്കറ്റില്‍ നാലും വന്നത് ആദ്യ രണ്ട് കളിയില്‍ നിന്നാണ്. കഴിഞ്ഞ നാല് കളിയില്‍ നിന്ന് വീഴ്ത്തിയത് രണ്ട് വിക്കറ്റ് മാത്രം.
റോബിന് ഉത്തപ്പ
കൊല്‍ക്കത്ത റോബിന് ഉത്തപ്പയെ ടീമില്‍ നിലനിര്‍ത്താന്‍ തയ്യാറാവാതെ വന്നതിന് പിന്നാലെ ഉത്തപ്പയില്‍ രാജസ്ഥാന് താത്പര്യം പ്രകടിപ്പിച്ചു. 3 കോടി രൂപയ്ക്കാണ് ഉത്തപ്പ രാജസ്ഥാനിലേക്ക് എത്തിയത്. എന്നാല്‍ 7 കളിയില്‍ നിന്ന് ഇതുവരെ ഉത്തപ്പ നേടിയത് 124 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 117.
പ്രതികരിക്കാൻ ഇവിടെ എഴുതുക