മുന്നോക്ക സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിനെ വിമർശിച്ച് പിന്നോക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര് ജോഷി രംഗത്ത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി മന്ത്രിസഭ തീരുമാനമെടുത്തത് കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. പോസ്റ്റിലെ “ഒരു വിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതു വിഭാഗത്തിലെ സാമ്ബത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ” എന്ന പരാമര്‍ശം വന്‍ വിവാദമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തിയത്. ഈ പരാമര്‍ശത്തെ തന്നെയാണ് വി ആര് ജോഷിയും ചോദ്യം ചെയ്യുന്നത്.
ജാതിസംവരണം സംബന്ധിച്ചും സാമൂഹ്യനീതിയെക്കുറിച്ചും യാതൊരു വിവരവും ഉള്ളവരല്ല സിപിഐഎമ്മുകാര്‍ എന്നും ചില സവര്‍ണ സമുദായക്കാര്‍ എഴുതിക്കൊടുക്കുന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഛര്‍ദ്ദിച്ചു വയ്ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും ജോഷി വിമര്‍ശിക്കുന്നു. യാതൊരുവിധ സംവരണത്തിലും ഉള്‍പ്പെടാത്തവര്‍ എന്നായിരിക്കാം മുഖ്യമന്ത്രി ഉദ്ദേശിച്ചത്. അത് എഴുതി കൊടുത്തവര്‍ അറിയാതെയാണെങ്കിലും സത്യം എഴുതിപ്പോയി. എത്ര സമര്‍ഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നാണ് ഇതുവരെ കണ്ടിട്ടുള്ളത്. ആ തെളിവ് സ്വയം തിരിച്ചറിഞ്ഞ് ഒരു അര്‍ഹതയുമില്ലാത്ത മുന്നോക്ക ജാതിക്കാര്‍ക്ക് ഉദ്യോഗ മേഖലയില്‍ സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്ന് ജോഷി പറയുന്നു.
വി ആര് ജോഷിയുടെ കുറിപ്പ്:
ജാതിസംവരണം സംബന്ധിച്ചും സാമൂഹ്യനീതിയെക്കുറിച്ചും യാതൊരു വിവരവും ഉള്ളവരല്ല സിപിഐഎമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും. ചില സവര്‍ണ സമുദായക്കാര്‍ എഴുതിക്കൊടുക്കുന്ന കാര്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഛര്‍ദ്ദിച്ചു വയ്ക്കുക എന്നതല്ലാതെ സ്വന്തമായി ആലോചിക്കുകയോ പറയുന്നത് എന്താണെന്ന് സ്വയം ചിന്തിക്കുകയോ ചെയ്യാന്‍ പോലും ചര്‍ച്ചയ്ക്ക് വരുന്നവരും പത്രങ്ങളില്‍ എഴുതുന്നവരും തയ്യാറാവുന്നില്ല.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റേതായി സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അതില്‍ അദ്ദേഹം കൃത്യമായി പറയുന്നു യാതൊരുവിധ സംവരണത്തിനും അര്‍ഹത ഇല്ലാത്തവരാണ് മുന്നോക്ക ജാതിക്കാര്‍ എന്ന്. ഇതുതന്നെയാണ് വസ്തുത എന്നിട്ട് എന്തിനാണ് അവര്‍ക്ക് സംവരണം കൊടുക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കണം.
യാതൊരുവിധ സംവരണത്തിലും ഉള്‍പ്പെടാത്തവര്‍ എന്നായിരിക്കാം മുഖ്യമന്ത്രി ഉദ്ദേശിച്ചത് അത് എഴുതി കൊടുത്തവര്‍ അറിയാതെയാണെങ്കിലും സത്യം എഴുതിപ്പോയി. എത്ര സമര്‍ഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും എന്നാണ് ഇതുവരെ കണ്ടിട്ടുള്ളത്. ആ തെളിവ് സ്വയം തിരിച്ചറിഞ്ഞ് ഒരു അര്‍ഹതയുമില്ലാത്ത മുന്നോക്ക ജാതിക്കാര്‍ക്ക് ഉദ്യോഗ മേഖലയില്‍ സംവരണം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണം
മുഖ്യമന്ത്രി ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ആയ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത് എന്ന് അദ്ദേഹത്തിനു തന്നെ തിരിച്ചറിയുവാന്‍ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം ഉപകരിക്കുമെന്ന് കരുതുന്നു. കാതലായ വിഷയങ്ങളില്‍ കള്ളത്തരം ചേര്‍ക്കുവാന്‍ അദ്ദേഹത്തിന്റെ ഉപദേശകര്‍ ശ്രമിക്കുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ആദ്യഘട്ടം സംവരണം നിഷേധിച്ചപ്പോള്‍ എങ്കിലും അദ്ദേഹം തിരിച്ചറിയണം ആയിരുന്നു.
പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചത് അത് ഓപ്പണ്‍ വിഭാഗത്തില്‍ വരുന്ന എല്ലാ പാവപ്പെട്ടവര്‍ക്കും എന്നായിരിക്കാം. കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തു പൊതുസമൂഹത്തിലും മാധ്യമങ്ങളിലും സംസാരിക്കുന്ന എല്ലാവരും തങ്ങള്‍ ജാതിയും മതവും പരിഗണിക്കാതെ ഒപ്പം ജാതിയും മതവും ഉപേക്ഷിക്കുന്ന വരുമായ എല്ലാ പാവപ്പെട്ടവരെയും ആണ് ലക്ഷ്യമാക്കുന്നത് എന്ന് പറയാറുണ്ട്.
ഉപദേശകരും സഹായികളും അദ്ദേഹത്തെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി അട്ടിമറിക്കുന്ന നടപടികളാണ് അദ്ദേഹത്തിന്റെ ഉപദേശകര്‍ വഴി നിര്‍വഹിക്കപ്പെടുന്നത് എന്ന് ഇനിയെങ്കിലും അദ്ദേഹം തിരിച്ചറിയണം. പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന സംവരണം എല്ലാ പാവപ്പെട്ടവര്‍ക്കും ജാതി മത വ്യത്യാസമില്ലാതെ ജാതിയും മതവും ഉപേക്ഷിക്കുന്നവര്‍ക്കും കൂടി ലഭ്യമാകും വിധം ഭേദഗതി ചെയ്യുവാന്‍ തയ്യാറാവണം. അതിനു തയ്യാറായില്ലെങ്കില്‍ കുലംകുത്തിയായ മുഖ്യമന്ത്രി എന്ന അപകീര്‍ത്തി ചരിത്രത്തിലുടനീളം അദ്ദേഹത്തിന് വഹിക്കേണ്ടിവരും.
ഉദ്യോഗ മേഖലയില്‍ സംവരണം മുന്നോക്ക ജാതികളില്‍ പെട്ടവര്‍ക്ക് മാത്രമായി അനുവദിക്കുവാന്‍ ഉള്ള നിയമഭേദഗതി പുനപ്പരിശോധിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. അതിനു ആവുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരത്തിലേക്ക് വഴുതി വീഴുകയാകും എന്ന് തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക