തൊടുപുഴയില്‍ ഏഴുവയസുകാരനെ അമ്മയുടെ കാമുകന് ഭിത്തിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ അന്വേഷണം. കുട്ടിയുടെ പിതാവ് ബിജുവിനെയും പ്രതിയായ അരുൺ ആനന്ദ് കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇടുക്കി ക്രൈബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. ബിജുവിന്റെ കുഴിമാടം തുറന്ന് മൃതശരീരം റിപോസ്റ്റ്മോര്ട്ടം നടത്തി.
ഭര്‍ത്താവ് ബിജു മരിച്ച് മാസങ്ങൾക്കകം കാമുകനോടൊപ്പം പോയ അഞ്ജനയുടെ കുട്ടികള്‍ കാമുകന്റെ ക്രൂര പീഢനത്തിന് ഇരയാവുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഏഴ് വയസ് മാത്രം പ്രായമുള്ള മൂത്ത മകനെ അരുൺ ആനന്ദ് ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആര്യന്റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്ന് ബിജുവിന്റെ അച്ഛന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകരയിലെ കുടുംബ വീട്ടിലെത്തി കുഴിമാടം തുറന്ന് പരിശോധന നടത്തിയത്. ബിജുവിന്റെ മൃതശരീരം റിപോസ്റ്റ്മോര്ട്ടം നടത്തി.
ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് നയിച്ചത്. അരുണിന്റെ നിർദേശപ്രകാരം പാലിൽ വിഷം കലർത്തിയിരുന്നോ എന്നാണ് സംശയം. രാസപരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് സി.ഐ യൂനസ് മൈലൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക