കൊല്ലം: കോവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങൾ സൃഷ്ടിച്ച നീണ്ട ഇടവേളക്ക് ശേഷം മണ്‍റോത്തുരുത്ത് വീണ്ടും സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന വില്ലേജ് ടൂറിസം പുനരാരംഭിച്ചു. ജില്ലാ ടൂറിസം അധികാരികളും മണ്‍റോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് അധികൃതരും ഹോം സ്റ്റേ, റിസോര്‍ട്ട് ഉടമകള്‍, വഞ്ചിക്കാര്, ബോട്ട് ഉടമകള്‍ തുടങ്ങിയ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി നടന്ന ചര്‍ച്ചയിലാണ് ആരോഗ്യവകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിക്കാന്‍ ധാരണയായത്.
ഇനി ഇവിടേക്ക് സഞ്ചാരികള്‍ കൂട്ടമായെത്തും. വിദേശികളും സ്വദേശികളുമായി മണ്‍റോത്തുരുത്തിന്റെ കാഴ്ചകള്‍ കാണാന്‍ വലിയ ആള്‍ത്തിരക്കുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്ന് എല്ലാം നിശ്ചലമായി. നാലഞ്ച് വര്‍ഷം മുൻപ് വരെ കായലിലും ആറ്റിലുമൊക്കെയായി മത്സ്യ ബന്ധനത്തിന് മാത്രമാണ് വള്ളങ്ങള്‍ ഇറങ്ങിയിരുന്നതെങ്കില്‍ പിന്നീട് സഞ്ചാരികളെക്കാത്ത് നൂറുകണക്കിന് വള്ളങ്ങളെത്തി. നാടിന്റെ പൊതു വികസനത്തിനും അത് വഴിയൊരുക്കി. ഹോം സ്റ്റേകളും റിസോര്‍ട്ടുകളും മറ്റ് ഭക്ഷണശാലകളുമൊക്കെ അനുബന്ധമായി വന്നുചേര്‍ന്നു. വീടുകളുടെ നല്ലൊരു ഭാഗവും ടൂറിസ്റ്റുകള്‍ക്കായി മാറ്റിയിട്ടതോടെ ഓരോ കുടുംബത്തിനും വന്‍ തോതില്‍ വരുമാനവുമായി. എന്നാല്‍, കൊവിഡ് അപ്രതീക്ഷിതമായി കടന്നുവന്നതോടെ എല്ലാം തകിടം മറിഞ്ഞു.
ആളനക്കമില്ലാതെ വന്നതോടെ വള്ളങ്ങളും അനുബന്ധ സൗകര്യങ്ങളുമൊക്കെ നശിക്കാന്‍ തുടങ്ങിയതുമാണ്. ഇപ്പോള്‍ വീണ്ടും ടൂറിസം മേഖല തുറന്നുകൊടുത്തതോടെ ഇനി മണ്‍റോത്തുരുത്ത് ഉണരും. വിദേശികളുടെ സാന്നിദ്ധ്യം അടുത്തെങ്ങും ഉണ്ടാകാനിടയില്ല. എന്നാല്‍ സ്വദേശികളെത്തും. മണ്‍റോത്തുരുത്തിന്റെ പല ഭാഗങ്ങളിലായി വഞ്ചിക്കാര് സഞ്ചാരികളെ തുരുത്ത് ചുറ്റിക്കാണിക്കാന്‍ കാത്തുകിടക്കുന്നുണ്ട്. അങ്ങിങ്ങായി ഏതാനും റിസോര്‍ട്ടുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ലോണെടുത്തും പണയപ്പെടുത്തിയുമൊക്കെ ഹോംസ്റ്റേകളും ഭക്ഷണശാലകളുമൊക്കെ ആരംഭിച്ചവര്‍ സഞ്ചാരികളുടെ മടങ്ങിവരവില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയിരിക്കയാണ്.
ആറ്റിലും കൈത്തോടുകളിലുമൊക്കെയായിട്ടാണ് മണ്‍റോത്തുരുത്തിലെ വിനോദ യാത്രകള്‍. കാണാന്‍ ഒത്തിരിയുള്ളതിനാല് കണ്ണടയ്ക്കാന്‍ തോന്നില്ലെന്ന് സഞ്ചാരികള്‍ പറയാറുണ്ട്. കണ്ടല്‍ കാടുകള്‍ക്കിടയിലൂടെയുള്ള യാത്രാനുഭവനം ഒന്നുവേറെയാണ്. കണ്ടല്‍ ഗുഹയുമുണ്ട്. ചെറു വള്ളങ്ങളിലുള്ള മണ്‍റോത്തുരുത്ത് യാത്ര നടപ്പാലങ്ങളില് തലമുട്ടാതെ കുനിഞ്ഞും നിവര്ന്നുമുള്ളതാണ്. കാരൂത്രക്കടവില്‍ നിന്ന് മണക്കടവിലേക്കുള്ള യാത്രയില്‍ പത്തിലധികം നടപ്പാലങ്ങളുണ്ട്. ചെറുതോടുകളിലേക്ക് വീണുകിടക്കുന്ന തെങ്ങോലകളെ തഴുകിയും കണ്ടല്ക്കാടുകള്ക്കിടയില്ക്കൂടി കടന്നുമുള്ള യാത്രയില്‍ വിനോദ സഞ്ചാരികള്‍ക്ക് പാലമെത്തുമ്ബോള് തലകുനിക്കുന്നത് അലോസരത്തേക്കാളേറെ ആനന്ദമാണുണ്ടാക്കുന്നത്. വള്ളത്തിലെ സുന്ദരയാത്രകഴിഞ്ഞാല് ഭക്ഷണ വിഭവങ്ങളും സഞ്ചാരികള്‍ക്ക് ഹൃദ്യമാണ്. കൊഞ്ചും കക്കയും കരിമീനുമാണ് പ്രധാന വിഭവങ്ങള്‍. പെടയ്ക്കുന്ന മീന്‍ സഞ്ചാരികളെ കാട്ടി നിമിഷങ്ങള്‍ക്കകം തീന്മേശയിലെത്തിക്കുന്ന രീതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക