കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. വ്യാപക തട്ടിപ്പാണ് ജ്വല്ലറിയുടെ പേരിൽ നടത്തിയത്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ജ്വല്ലറി ഡയറക്ടർ ആയ എം സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നും വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും അതിനാൽ കേസ് റദ്ദാക്കാൻ ആകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇത് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ കേസാണെന്ന് സർക്കാർ വാദിച്ചു. ഇതുവരെ 84 കേസ് എടുത്തതായി കോടതിയെ അറിയിച്ചു.എന്നാൽ സർക്കാർ സത്യവാങ് മൂലത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് എംസി കമറുദ്ദീൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അടുത്ത ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎയേയും ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘം ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
എംഡി പൂക്കോയ തങ്ങൾ, 87 വഞ്ചന കേസുകളിൽ ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത് ശനിയാഴ്ച കാസർകോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ്. ചില സുപ്രധാന വിവരങ്ങൾ കിട്ടിയെന്നും തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക