സംസ്ഥാനത്തെ ആദ്യ കല്ലുമ്മക്കായ, കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം കണ്ണൂർ പുതിയങ്ങാടിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഓൺലൈനായി നിർവഹിച്ചു.കണ്ണൂർ പുതിയങ്ങാടിയില്‍ ഫിഷ്ലാൻഡിങ് സെന്റർ നിര്‍മാണം ഡിസംബറിൽ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലുമ്മക്കായ, കടല്‍മത്സ്യ വിത്തുല്പാദനത്തിന് നേരിട്ടൊരു ഹാച്ചറി എന്ന ആശയമാണ് യാഥാര്‍ഥ്യമാകുന്നത്. തീരദേശ വികസന പ്രവര്‍ത്തനങ്ങളില്‍ മലബാര്‍ മേഖലയ്ക്ക് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കല്ലുമ്മക്കായ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മലബാര്‍ മേഖലയില്‍ ഹാച്ചറി ആരംഭിക്കുന്നതോടെ ഈ രംഗത്ത് വൻകുതിപ്പുണ്ടാകുമെന്നും അവർ പറഞ്ഞു.
പ്രതിവർഷം 50 ലക്ഷം കടൽമത്സ്യ കുഞ്ഞുങ്ങളെയും 50 ലക്ഷം കല്ലുമ്മക്കായ വിത്തും ഉൽപാദിപ്പിക്കുന്ന ഹാച്ചറിയാണ് നിർമിക്കുന്നത്. അഞ്ച് കോടി രൂപയുടേതാണ് പദ്ധതി. ഗുണമേന്മയുള്ള മത്സ്യവിത്ത് കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിത്തുൽപാദനത്തിനും പരിപാലത്തിനുമായി 1208.6 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹാച്ചറി നിർമിക്കുന്നത്.
133 മീറ്റർ നീളത്തിൽ ഡ്രെയിനേജ് സംവിധാനവും 30 ടൺ ശേഷിയുള്ള എഫ്ആർപി ടാങ്കും നിർമിക്കും. 24 മണിക്കൂറും പ്രവർത്തിക്കാനാവശ്യമായ ബ്ലോവറുകൾ, ഓസണേറ്റർ, റാപ്പിഡ് സാന്റ് ഫിൽറ്ററുകൾ, സ്ല്ലോസാന്റ് ഫിൽറ്ററുകൾ, ആധുനിക പ്ലംബിങ് സംവിധാനം, വൈദ്യുതീകരണം എന്നിവയും പദ്ധതിയിലുണ്ട്. തീരദേശ വികസന കോർപ്പറേഷൻ സിഎംഎഫ്ആർഐ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക